ന്യൂഡൽഹി: നാഗാലാൻഡിലെ ടുഎൻസാങ് ജില്ലയിൽ വിഷമദ്യം കഴിച്ചതിനെ തുടർന്ന് ഒമ്പത് പേർ മരിച്ചു. സംഭവത്തിൽ സംസ്ഥാനത്തുടനീളം റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ടുഎൻസാങ് സിവിൽ ആശുപത്രിയിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഗുരുതര സാഹചര്യം കണക്കിലെടുത്ത് നാഗാലാൻഡ് ഡിജിപി രൂപൻ ശർമ്മയാണ് ഞായറാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
മോൺ, മൊകോക്ചുങ്, ടുഎൻസാങ്, ലോങ്ലെങ്, കിഫൈർ, ഷമാതോർ, നോക്ലാക് ജില്ലകളിലെ ജനങ്ങൾ മദ്യം കഴിക്കരുതെന്ന് ഡിജിപി കർശന നിർദേശം നൽകി. സ്ഥിതിഗതികൾ വ്യക്തമാകുന്നതുവരെ മറ്റ് ജില്ലകളിലുള്ളവരും മദ്യപാനം ഒഴിവാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.
ഡിമാപൂർ, കൊഹിമ തുടങ്ങിയ നഗരങ്ങളിൽ കൂൾ ഡ്രിങ്ക്സ്, പാൻ ഷോപ്പുകൾ എന്നിവയുടെ മറവിൽ അനധികൃതമായി മദ്യവിൽപ്പന നടക്കുന്നതായി എക്സൈസ് അഡ്വൈസർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
ഗുണനിലവാര പരിശോധനയില്ലാത്തതിനാൽ വ്യാജവും മായം കലർന്നതുമായ മദ്യം വിപണിയിൽ വ്യാപകമായി എത്തുന്നുണ്ടെന്നും ഇത് പ്രത്യേകിച്ച് യുവാക്കളുടെ അകാല മരണത്തിന് കാരണമാകുന്നുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടി.



