കൊല്ലം: ഏഴാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ച ട്യൂട്ടോറിയൽ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ അധ്യാപകൻ ഒളിവിൽ പോയി. അഞ്ചൽ കരുകോൺ ഹയർ സെക്കൻഡറി സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ട്യൂട്ടോറിയൽ സ്ഥാപനത്തിലെ അധ്യാപകനായ സുഫിയാനെതിരെയാണ് പരാതികൾ ഉയർന്നത്.
കരുകോൺ സ്വദേശികളായ ദമ്പതികളുടെ മകളായ ഏഴാം ക്ലാസ് വിദ്യാർഥിനിയെ അധ്യാപകൻ മർദിച്ചെന്ന പരാതി ഇന്നലെയാണ് അഞ്ചൽ പോലീസിന് ലഭിച്ചത്. കുട്ടിയുടെ ഇരുകാലുകളിലും അടിയേറ്റ പാടുകളുണ്ടായിരുന്നു. പുസ്തകം വായിക്കുന്നതിനിടെ ചില വാക്കുകൾ തെറ്റിയതിനെ തുടർന്നാണ് അധ്യാപകൻ ക്രൂരമായി മർദിച്ചതെന്നാണ് കുട്ടിയുടെ മൊഴി.
വൈകിട്ട് വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് വിവരം പറയുകയായിരുന്നു. തുടർന്ന് കാലുകൾ പരിശോധിച്ചപ്പോഴാണ് ഇരുകാലുകളിലും മർദനമേറ്റ പാടുകൾ കണ്ടെത്തിയത്. അധ്യാപകനെ ഫോണിൽ വിളിച്ച് ചോദിച്ചപ്പോൾ ‘പോലീസിൽ പരാതി കൊടുക്ക്’ എന്നായിരുന്നു മറുപടിയെന്നും മാതാപിതാക്കൾ പറയുന്നു.
തുടർന്ന് കുട്ടിയെ അഞ്ചലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇതേ ക്ലാസിൽ പഠിക്കുന്ന മറ്റൊരു വിദ്യാർഥിക്കും മർദനമേറ്റതായി പരാതി ലഭിച്ചത്. ഒളിവിൽ പോയ സുഫിയാനെ കണ്ടെത്താൻ അഞ്ചൽ പോലീസ് തിരച്ചിൽ ഊർജിതമാക്കി.


