കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ പരിഹരിക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വലതുപക്ഷ ശക്തികൾക്ക് മേൽക്കൈ നേടാനുള്ള ശ്രമം നടന്നതായും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ മറികടക്കുന്നതിനുള്ള നടപടികളാണ് ഇനി ചർച്ച ചെയ്യുകയെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സംഘടനയിലുണ്ടായ പോരായ്മകളും തെറ്റായ പ്രവണതകളും തിരുത്താൻ പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. പാർട്ടി അംഗങ്ങളുടെ നിലവാരം ഉയർത്താനും പ്രാദേശിക തലത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ബോധപൂർവമായ ഇടപെടലുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക പ്രശ്നങ്ങൾ സംസ്ഥാന കമ്മിറ്റി നേരിട്ട് പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, വിപുലീകൃത സംസ്ഥാന കമ്മിറ്റിയെക്കുറിച്ച് തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഭരണഘടനയിൽ ഉൾപ്പാർട്ടി ചർച്ചകളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളുണ്ട്. അതിനാൽ വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ഭരണഘടനാപരമായ അംഗീകാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി വിജയനെതിരായ ഇ.ഡി നീക്കം പാർട്ടിക്കെതിരായ കടന്നാക്രമണമാണെന്ന് ബോധ്യമുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ പ്രത്യേക പ്രമേയം അവതരിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയം എം.എ. ബേബി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് ആദ്യം പറഞ്ഞ എം.വി. ഗോവിന്ദൻ, മാധ്യമങ്ങൾ തിരുത്തൽ ആവശ്യപ്പെട്ടതോടെ പ്രസംഗത്തിൽ അക്കാര്യം പരാമർശിച്ചിട്ടില്ലെന്ന് പിന്നീട് വ്യക്തമാക്കി.


