കൊല്ലം: കുഞ്ഞിന്റെ കയ്യിൽ നിന്ന് ഓടയിലേക്ക് വീണ സ്മാർട് ഫോൺ അഗ്നിരക്ഷാ സേനാംഗങ്ങൾ സാഹസികമായി വീണ്ടെടുത്ത് ഉടമയ്ക്ക് കൈമാറി. പട്ടത്താനത്ത് താമസിക്കുന്ന ഹാജിറയുടെ മൊബൈൽ ഫോണാണ് ഓടയിൽ വീണത്.
ഇന്നലെ രാവിലെ 9.30ഓടെ പോളയത്തോട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലായിരുന്നു സംഭവം. ഹാജിറയും മൂന്ന് വയസ്സുള്ള മകളും പോളയത്തോട് ജംക്ഷനിലേക്ക് ഓടയ്ക്ക് മുകളിലൂടെ നടന്നുപോകുന്നതിനിടെ കുഞ്ഞിന്റെ കയ്യിലിരുന്ന ഫോൺ കൈവഴുതി താഴേക്ക് വീഴുകയായിരുന്നു.
മേൽമൂടിയുടെ വിടവിലൂടെ ഫോൺ ഓടയ്ക്കുള്ളിലേക്ക് വീണതോടെ എന്തുചെയ്യണമെന്നറിയാതെ ഹാജിറ പരിഭ്രാന്തിയിലായി. സംഭവം കണ്ട യുവാവ് കടപ്പാക്കട അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു.
തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഫോൺ വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഓടയുടെ കോൺക്രീറ്റ് സ്ലാബ് ഉയർത്തി മൊബൈൽ ഫോൺ പുറത്തെടുത്തു. തുടർന്ന് ഫോൺ ഉടമയായ ഹാജിറയ്ക്ക് കൈമാറുകയും ചെയ്തു.












