ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടി ദില്ലിയിൽ സമാപിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത രാഷ്ട്രത്തലവന്മാർക്ക് നന്ദി അറിയിച്ച് അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ബ്രിക്സ് കേവലം രാജ്യങ്ങളുടെ കൂട്ടായ്മ മാത്രമല്ലെന്നും ആഗോള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള സംവിധാനമാണെന്നും മോദി പറഞ്ഞു.
ദില്ലി ഉച്ചകോടി ബ്രിക്സിന് കൂടുതൽ ശക്തി പകർന്നെന്നും കൂട്ടായ തീരുമാനങ്ങൾ നടപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബ്രിക്സ് മൂന്നാം ദശാബ്ദത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ലോകം ശക്തമായ മുന്നേറ്റമാണ് കൂട്ടായ്മയിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അത് കൂട്ടായ ശ്രമങ്ങളിലൂടെ സാധ്യമാക്കാനാകുമെന്നും മോദി പറഞ്ഞു.
ദില്ലി ഉച്ചകോടി വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ച മോദി, അടുത്ത ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ചൈനയ്ക്ക് ആശംസകളും നേർന്നു.
ഉച്ചകോടിയുടെ സമാപന ചടങ്ങിനിടെ ഇറാൻ പ്രസിഡന്റുമായി മോദി ആലിംഗനം ചെയ്തതും ശ്രദ്ധേയമായി. മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ എന്നിവർ തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രവും പ്രധാനമന്ത്രി പുറത്തുവിട്ടു.
അതേസമയം, സാങ്കേതികവിദ്യയെയും സുപ്രധാന ധാതുക്കളെയും ആയുധമാക്കുന്നത് ആഗോള വികസനത്തിനും പുരോഗതിക്കും തടസ്സമാകുമെന്ന് മോദി മുന്നറിയിപ്പ് നൽകി. സുപ്രധാന ധാതുക്കളുടെ കയറ്റുമതിയിൽ ചൈന ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
സാങ്കേതികവിദ്യയുടെ പ്രയോജനം എല്ലാവർക്കും ലഭ്യമാകുന്ന തരത്തിലുള്ള ഉൾക്കൊള്ളുന്ന സമീപനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്നും മോദി വ്യക്തമാക്കി.




