കണ്ണൂർ: മുന്നണിയെ നയിക്കാൻ ഇന്നും പിണറായി വിജയന് മാത്രമാണ് കഴിയുകയെന്ന് സിപിഐഎം എംഎൽഎ ടി.കെ. ഗോവിന്ദൻ. നിലവിലെ നേതൃത്വത്തിൽ പിണറായിക്ക് പകരം മറ്റൊരു നേതാവുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനാണെന്ന നിലപാട് തനിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയാകാൻ യോഗ്യതയുള്ള നിരവധി പേർ പാർട്ടിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാർട്ടി നേതൃത്വത്തിൽ അണികൾക്കിടയിൽ കടുത്ത അവിശ്വാസം രൂപപ്പെട്ടിട്ടുണ്ട്. നേതൃത്വം ഇക്കാര്യം തിരിച്ചറിയണം. പാർട്ടിയിലെ അതൃപ്തിയുള്ളവരെ കണ്ടെത്തി പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് ദിവസം രാവും പകലും ചർച്ച ചെയ്താലും ഈ അസംതൃപ്തിയുടെ കാരണം കണ്ടെത്താൻ കഴിയില്ല. നേതൃത്വമാണ് നിലവിലെ അതൃപ്തിക്ക് കാരണമെന്നും ടി.കെ. ഗോവിന്ദൻ കുറ്റപ്പെടുത്തി.
സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും പിണറായി വിജയനെ പിന്തുണച്ചാണ് ടി.കെ. ഗോവിന്ദൻ പ്രതികരിച്ചത്. കേന്ദ്രസർക്കാരിന്റെ നിലവാരം കുറഞ്ഞ ആയുധമാണ് ഇഡിയെന്നും അന്വേഷണ ഏജൻസിയുടെ നടപടി രാഷ്ട്രീയ പകപോക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപിയിലേക്ക് ആളുകളെ ചേർക്കുന്ന പണിയാണ് ഇഡി ചെയ്യുന്നതെന്നും ഗോവിന്ദൻ കുറ്റപ്പെടുത്തി. മകൾ മുഖേന പിണറായി വിജയന് മൂന്ന് കോടി രൂപ വാങ്ങേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ പിണറായി വിജയനെതിരെ അന്വേഷണം നടക്കട്ടെയെന്നും കുറ്റമുണ്ടെങ്കിൽ ശിക്ഷിക്കണമെന്നും ടി.കെ. ഗോവിന്ദൻ വ്യക്തമാക്കി. ഇഡി പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം വിമർശിച്ചു.
സിപിഐ പലപ്പോഴും സ്വീകരിക്കുന്ന നിലപാടുകളോട് യോജിപ്പില്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. കുഴിയിൽ വീണതിന്റെ മുകളിൽ കല്ലെടുത്തിടുന്ന സമീപനമാണ് സിപിഐ സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
ഒരു ഘടകകക്ഷി പ്രതിസന്ധിയിലാകുമ്പോൾ മുന്നണിയിലെ മറ്റ് കക്ഷികൾ യോജിച്ച് നിൽക്കുകയാണ് വേണ്ടത്. അല്ലാതെ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടിനോട് യോജിക്കാനാകില്ലെന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു.



