കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്ന് കടത്തിനും വിൽപ്പനയ്ക്കുമെതിരെ ജനറൽ ഡയറക്ടറേറ്റ് ഫോർ ഡ്രഗ് കൺട്രോൾ നടത്തിയ വ്യാപക പരിശോധനയിൽ ഒരു സ്ത്രീ ഉൾപ്പെടെ 13 പേർ അറസ്റ്റിൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രജിസ്റ്റർ ചെയ്ത പത്ത് വ്യത്യസ്ത കേസുകളിലാണ് പ്രതികളെ പിടികൂടിയത്. ലോക്കൽ കൺട്രോൾ, ഇന്റർനാഷണൽ കൺട്രോൾ, ഓപ്പറേഷൻസ് വിഭാഗങ്ങൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വൻ ലഹരിമരുന്ന് ശേഖരം പിടികൂടിയത്.
4.48 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 4.87 കിലോഗ്രാം ഹാഷിഷ്, മൂന്ന് ഗ്രാം കൊക്കെയ്ൻ, 14,500 ലിറിക്ക ക്യാപ്സ്യൂളുകൾ, 100 കാപ്റ്റഗൺ ഗുളികകൾ എന്നിവയാണ് പിടിച്ചെടുത്തത്. രാസവസ്തുക്കൾ കലർത്തിയ 99 എ4 ഷീറ്റുകളും ഹാഷിഷ് അടങ്ങിയ 40 മിഠായികളും പരിശോധനയിൽ കണ്ടെത്തി.
ലഹരിമരുന്നുകൾക്ക് പുറമെ മൂന്ന് ഷോട്ട്ഗണുകളും വൻതോതിലുള്ള വെടിയുണ്ടകളും 10 ഡിജിറ്റൽ ത്രാസുകളും ലഹരിമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കവറുകളും 12,155 കുവൈത്തി ദിനാറും പിടിച്ചെടുത്തു.
ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനുമായി സൂക്ഷിച്ചിരുന്നതാണ് പിടിച്ചെടുത്ത വസ്തുക്കളെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തൊണ്ടിമുതലുകളും തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.














