തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട ഇഡിയുടെ കത്തിൽ സർക്കാരിന് രണ്ട് ദിവസത്തിനുള്ളിൽ നിയമോപദേശം ലഭിക്കും. ഇഡി കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുക്കണോ, അതോ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തണോ എന്ന കാര്യത്തിലാണ് സർക്കാർ തീരുമാനം എടുക്കുക.
അഡ്വക്കേറ്റ് ജനറലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഇഡിയുടെ കത്ത് പരിശോധിച്ചുവരികയാണ്. നാളെയോ മറ്റന്നാളോ സർക്കാരിന് നിർണായക നിയമോപദേശം ലഭിക്കുമെന്നാണ് വിവരം. ആഭ്യന്തരമന്ത്രി നാളെ വിദേശത്തുനിന്ന് തിരിച്ചെത്തും.
ഗൗരവമുള്ള തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ നേരിട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്ന അഭിപ്രായവും വിജിലൻസ് പ്രാഥമിക പരിശോധന നടത്തിയ ശേഷം തുടർനടപടി സ്വീകരിക്കണമെന്ന അഭിപ്രായവും സർക്കാരിലുണ്ട്. വിജിലൻസ് അന്വേഷണം നടത്തിയാൽ ഇഡിയുടെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് സർക്കാരിന് വിശദീകരിക്കാനാകും.
അതേസമയം, റെഡ് ബുക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇനി അന്വേഷണം വൈകിക്കേണ്ടതില്ലെന്ന അഭിപ്രായവും ശക്തമാണ്. മാസപ്പടി കേസിൽ മന്ത്രിമാർക്കെതിരെ ഇഡി അന്വേഷണം ശുപാർശ ചെയ്തേക്കാവുന്ന സാഹചര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്.
മാസപ്പടി വിഷയത്തിൽ കോൺഗ്രസിനുള്ളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ, നേരത്തെ പുറത്തുവന്ന കർത്തായുടെ മാസപ്പടി ഡയറിയിലെ ചില പേരുകൾ കോൺഗ്രസിനെയും പ്രതിരോധത്തിലാക്കുന്നുണ്ട്.
കർത്തായുടെ ഡയറിയിലെ ചില പരാമർശങ്ങളുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്കും പി.കെ. കുഞ്ഞാലിക്കുട്ടിക്കുമെതിരെ അന്വേഷണം ശുപാർശ ചെയ്താൽ കോൺഗ്രസ് എന്ത് നിലപാട് സ്വീകരിക്കുമെന്നതും രാഷ്ട്രീയമായി നിർണായകമാണ്. മാസപ്പടി കേസിൽ സർക്കാർ സ്വീകരിക്കുന്ന അടുത്ത നടപടി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചയ്ക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.












