ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നതോടെ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി വിതരണം പ്രതിസന്ധിയിലായെന്നാണ് റിപ്പോർട്ടുകൾ. പഞ്ചാബ് മുതൽ തമിഴ്നാട് വരെയുള്ള സംസ്ഥാനങ്ങളിൽ വൈദ്യുതി ക്ഷാമം രൂക്ഷമാണ്.
പഞ്ചാബിൽ വ്യവസായ മേഖലയിൽ 14 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. ദീർഘനേരം വൈദ്യുതി മുടങ്ങുന്നത് വ്യവസായ മേഖലയെ സാരമായി ബാധിക്കുന്നുണ്ട്. വീടുകളിൽ നാല് മുതൽ അഞ്ച് മണിക്കൂർ വരെയും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉത്തർപ്രദേശിൽ 2,000 മുതൽ 3,000 മെഗാവാട്ട് വരെ വൈദ്യുതി കുറവാണ് റിപ്പോർട്ട് ചെയ്യുന്നത്. നാല് ജില്ലകളിൽ 10 മണിക്കൂർ വരെ പവർകട്ട് ഏർപ്പെടുത്തിയതായാണ് വിവരം.
തമിഴ്നാട്ടിലും വൈദ്യുതി പ്രതിസന്ധി രൂക്ഷമാണ്. കാറ്റിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനം കുറഞ്ഞതോടെ ചില മേഖലകളിൽ രണ്ട് മണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. പ്രതിസന്ധി മറികടക്കാൻ 2,000 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങുമെന്ന് തമിഴ്നാട് സർക്കാർ അറിയിച്ചു. വിവിധ വൈദ്യുതി ഉൽപ്പാദന കമ്പനികളിൽനിന്നും ഓപ്പൺ മാർക്കറ്റിൽനിന്നുമാണ് വൈദ്യുതി വാങ്ങുന്നത്.
കൽക്കരി ലഭ്യതയിലെ കുറവും വിവിധ വൈദ്യുതി നിലയങ്ങളിലെ തകരാറുകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ വിശദീകരണം. വൈദ്യുതി ആവശ്യകത ഉയരുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾ തുടരുകയാണ്.




