ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ദുരിതബാധിതർക്കുള്ള അടിയന്തര ധനസഹായ വിതരണത്തിൽ വിവാദം. 5,000ലധികം പേർക്ക് 10,000 രൂപ വീതം വിതരണം ചെയ്തതായി എംഎൽഎ റെജി ചെറിയാൻ പറയുമ്പോൾ, പണം ലഭിച്ചിട്ടില്ലെന്നാണ് നിരവധി ദുരിതബാധിതരുടെ പരാതി. സംഭവത്തിൽ എംഎൽഎക്കെതിരെ സിപിഐഎം രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് ദുരിതബാധിതർക്കുള്ള ധനസഹായം വിതരണം ആരംഭിച്ചതെന്ന് റെജി ചെറിയാൻ എംഎൽഎ പറഞ്ഞു. 5,000ലധികം പേരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയെന്നും ഒരു ദിവസം 1,000 മുതൽ 1,500 പേർക്ക് വീതം പണം ലഭിക്കുന്നുണ്ടെന്നും ഈ ആഴ്ചയോടെ വിതരണം പൂർത്തിയാകുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു. വിതരണത്തിന് കൃത്യമായ രേഖകളുണ്ടെന്നും അർഹരായ ആരെങ്കിലും ഒഴിവായിട്ടുണ്ടെങ്കിൽ അവരെയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ എംഎൽഎ നൽകിയ 123 പേരുടെ പട്ടികയിൽ ഉൾപ്പെട്ടവരിൽ പലരെയും ബന്ധപ്പെട്ടപ്പോൾ ധനസഹായം ലഭിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടർ പ്രതിനിധിക്ക് ലഭിച്ച വിവരം. ചിലർക്ക് 5,000 രൂപ മാത്രമാണ് ലഭിച്ചതെന്നും പരാതിയുണ്ട്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കാവാലം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ദുരിതബാധിതരും പണം ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു.
ഇതോടെ എംഎൽഎയുടെ അവകാശവാദത്തിനെതിരെ സിപിഐഎം രംഗത്തെത്തി. ഒരാൾക്കെങ്കിലും 10,000 രൂപ പൂർണമായി ലഭിച്ചതായി തെളിയിക്കാൻ എംഎൽഎയെ വെല്ലുവിളിക്കുന്നതായി സിപിഐഎം തകഴി ഏരിയ കമ്മിറ്റി അംഗം കെ.ജി. അരുണ്‍ കുമാർ പറഞ്ഞു. ധനസഹായ വിതരണം സംബന്ധിച്ച് എംഎൽഎ നടത്തുന്നത് തെറ്റായ അവകാശവാദമാണെന്നും സിപിഐഎം ആരോപിച്ചു.
അതേസമയം, ധനസഹായ വിതരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസർമാരും കുട്ടനാട് തഹസിൽദാറും നൽകുന്ന വിവരങ്ങളിലും പൊരുത്തക്കേടുകൾ നിലനിൽക്കുന്നുണ്ട്. റവന്യൂ വകുപ്പിന്റെ പോർട്ടലിലേക്ക് വിവരങ്ങൾ അപ്‌ലോഡ് ചെയ്യുന്ന നടപടി പൂർത്തിയായിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.
എത്ര പേർക്ക് ധനസഹായം വിതരണം ചെയ്തുവെന്നതിൽ കുട്ടനാട് തഹസിൽദാറുടെ പക്കലും കൃത്യമായ കണക്കില്ലെന്നാണ് വിവരം. ഇതോടെ കുട്ടനാട്ടിലെ ദുരിതാശ്വാസ ധനസഹായ വിതരണത്തെ ചൊല്ലിയുള്ള ആശയക്കുഴപ്പം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.












