തിരുവനന്തപുരം: സിപിഎം വിട്ടുപോയവരെ തിരികെ പാർട്ടിയിലെത്തിക്കുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പ്രവർത്തകർക്കിടയിൽ ജാഗ്രതക്കുറവും ചില പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടിക്ക് പരാജയങ്ങളും തിരിച്ചടികളും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും എം എ ബേബി പറഞ്ഞു. പാവപ്പെട്ടവരുടെ അഭയസ്ഥാനമാണ് സിപിഎമ്മെന്നും പാർട്ടിയിലെ ഒരു ഘടകവും ഒരു സഖാവും പോരായ്മകളിൽനിന്ന് പൂർണമായി ഒഴിവല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പോളിറ്റ് ബ്യൂറോയ്ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് എം എ ബേബി ഇക്കാര്യം പറഞ്ഞത്. വ്യക്തിപരമായി ചെയ്യേണ്ട കാര്യങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് സ്വയം വിമർശനപരമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, റിപ്പോർട്ടർ ടിവി ഓഫീസിലെ പൊലീസ് പരിശോധനയെ എം എ ബേബി വിമർശിച്ചു. പരിശോധനയ്ക്കിടെ വലിയ രീതിയിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും അരമണിക്കൂറോളം സംപ്രേഷണം നിർത്തിവയ്ക്കാൻ നിർബന്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
വനിതാ മാധ്യമപ്രവർത്തകരുടെ സ്മാർട്ട് ഫോണുകളും വാർത്താ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന ഫോണുകളും പിടിച്ചുവെച്ചതായും എം എ ബേബി ആരോപിച്ചു. അടിയന്തരാവസ്ഥക്കാലത്ത് പോലും എഡിറ്റോറിയൽ റൂമുകളിൽ കടന്ന് ഇത്തരം നടപടികൾ നടത്തിയതായി ഓർമയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാപന ഉടമകൾ ഉൾപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് എത്തിയതെന്നാണ് പറയുന്നത്. എന്നാൽ ചാനലിന്റെ എഡിറ്റോറിയൽ വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ അന്വേഷണത്തിന്റെ ഭാഗമാക്കേണ്ടതില്ലെന്നും എം എ ബേബി അഭിപ്രായപ്പെട്ടു.
മാധ്യമസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ പ്രധാന ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. മാനേജ്മെന്റിന്റെ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിച്ച് നിയമപ്രകാരം നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും എം എ ബേബി വ്യക്തമാക്കി.


