ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോളതലത്തിൽ എണ്ണവില ഉയർന്നതു മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ സ്മാർട് ലോക്ഡൗൺ നടപ്പാക്കാനൊരുങ്ങി പാക്കിസ്ഥാൻ. ഇതുസംബന്ധിച്ച വിലയിരുത്തലിനായി പ്രധാന മന്ത്രി ഷഹബാസ് ഷരീഫിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർക്ക് ഫ്രം ഹോം അടക്കമുള്ള മാർഗങ്ങളെപ്പറ്റി ചർച്ച നടന്നതായാണ് വിവരം. പെട്രോളിയം ക്ഷാമത്തെത്തുടർന്ന് ഇന്ധന ഉപയോഗം കുറയ്ക്കാനുള്ള മാർഗങ്ങളാണ് സർക്കാർ ആലോചിക്കുന്നത്.
ആഴ്ചയിൽ നാലു ദിവസം മാത്രം പ്രവൃത്തിദിനം, ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ജോലിക്കെത്തുക, കമ്പോളങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മാളുകളുടെയും പ്രവർത്തന സമയം കുറയ്ക്കുക തുടങ്ങിയ നിർദേശങ്ങളും സർക്കാരിന്റെ പരിഗണനയിലുണ്ട്. സർക്കാർ വകുപ്പുകൾക്കു നൽകുന്ന ഇന്ധനത്തിന്റെ അളവും വെട്ടിക്കുറച്ചേക്കും. അത്യാവശ്യമല്ലാത്ത ഔദ്യോഗിക യാത്രകൾ ഒഴിവാക്കുന്നതിനെപ്പറ്റിയും ആലോചനയുണ്ട്.
ഇന്ധനക്ഷാമം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്ഥാൻ. ചൊവ്വാഴ്ച പെട്രോൾ വില ലീറ്ററിന് 4.10 രൂപയും ഹൈസ്പീഡ് ഡീസലിന് (എച്ച്എസ്ഡി) വില 6.41 രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ പെട്രോൾ വില ലീറ്ററിന് 384.34 പാക്കിസ്ഥാൻ രൂപയും എച്ച്എസ്ഡി വില 415.83 രൂപയുമായി.












