വയനാട്: ബെംഗളൂരു–മൈസൂരു ദേശീയപാതയിലുണ്ടായ കാറപകടത്തിൽ വയനാട് സ്വദേശിനിയായ നവവധു മരിച്ചു. തൊണ്ടർനാട് കുഞ്ഞോം സ്വദേശി മോന്തോൽ അഫ്രീന (23) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം.
അഫ്രീനയുടെ ഭർത്താവ് മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ഉവൈസാണ് കാർ ഓടിച്ചിരുന്നത്. മൂന്ന് മാസം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. സഹോദരനെയും ഭാര്യയെയും ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബിടതിയിൽവെച്ച് കാർ അപകടത്തിൽപ്പെട്ടത്.
ഉവൈസിനും അഫ്രീനയ്ക്കും പുറമെ ഉവൈസിന്റെ മാതാവ് സാജിദ, സഹോദരി സഹല, സഹലയുടെ രണ്ടുവയസ്സുകാരിയായ മകൾ ഖദീജ എന്നിവരും കാറിലുണ്ടായിരുന്നു. ഡ്രൈവിങ്ങിനിടെ ഉവൈസ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ മറ്റാർക്കും സാരമായ പരിക്കേറ്റിട്ടില്ല.
ഓൾ ഇന്ത്യ കെ.എം.സി.സി. ബെംഗളൂരു പ്രവർത്തകരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഭരത് കെമ്പണ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഫ്രീനയുടെ മൃതദേഹം രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മോന്തോൽ ഹാരിസിന്റെയും സഫീറയുടെയും മകളാണ് അഫ്രീന. അഫ്രാദ്, അബ്സർ, ആയിഷ എന്നിവരാണ് സഹോദരങ്ങൾ. മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിക്കും. തുടർന്ന് കുഞ്ഞോം ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.












