കോട്ടയം: കോട്ടയത്ത് വിവാഹ ചടങ്ങുകൾക്ക് ഭക്ഷണം എത്തിക്കാതെ പണം തട്ടിയെന്ന പരാതിയിൽ കാറ്ററിങ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിങ് ഈവന്റ്സ് ഉടമ വിഷ്ണു മോഹനെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഭക്ഷണം എത്തിക്കാമെന്ന് പറഞ്ഞ് മുൻകൂറായി പണം വാങ്ങിയ ശേഷം സേവനം നൽകാതെ മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചതെന്നാണ് പരാതി.
കഞ്ഞിക്കുഴിയിലെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോട്ടയം ഈസ്റ്റ് പൊലീസ് നടപടി സ്വീകരിച്ചത്. വിഷ്ണു മോഹനെതിരെ മുണ്ടക്കയത്തും കുന്നത്തുനാടും കേസുകൾ നിലവിലുണ്ട്.
മുണ്ടക്കയം ചോറ്റിയിലും കോട്ടയം കഞ്ഞിക്കുഴിയിലും നടന്ന രണ്ട് വിവാഹച്ചടങ്ങുകൾക്കാണ് കഴിഞ്ഞ ദിവസം ഭക്ഷണം മുടങ്ങിയത്. ഇരുവീട്ടുകാരും ഓൺലൈനിലൂടെയാണ് ഉദയം കാറ്ററിങ് സർവീസിനെക്കുറിച്ച് അറിഞ്ഞത്. തുടർന്ന് കാറ്ററിങ് നടത്തിപ്പുകാരനായ വിഷ്ണുവിന് ഒരു ലക്ഷം രൂപ വീതം മുൻകൂറായി നൽകിയിരുന്നു.
വിവാഹച്ചടങ്ങുകൾ പൂർത്തിയായിട്ടും ഭക്ഷണം എത്താതിരുന്നതോടെയാണ് വീട്ടുകാർ കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയത്. തുടർന്ന് ഹോട്ടലുകളിൽ നിന്ന് ഭക്ഷണം എത്തിച്ചാണ് അതിഥികൾക്ക് നൽകിയത്.
കോട്ടയത്തും എറണാകുളത്തുമായി വിഷ്ണു മോഹനെതിരെ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പെരുമ്പാവൂർ സ്വദേശികളിൽ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. കഞ്ഞിക്കുഴിയിലെ പരാതി കോട്ടയം ഈസ്റ്റ് പൊലീസും ചോറ്റിയിലെ പരാതി മുണ്ടക്കയം പൊലീസുമാണ് അന്വേഷിക്കുന്നത്.












