കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീൽ കേരള ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും. കോട്ടയം വിജിലൻസ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ടോമിൻ ജെ. തച്ചങ്കരി കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ് കോടതി കണ്ടെത്തിയിരുന്നു. 2003 മുതൽ 2007 ജൂലൈ വരെയുള്ള ഔദ്യോഗിക കാലയളവിൽ 4 ലക്ഷം രൂപയിലധികം അനധികൃത സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്.
2013ലാണ് വിജിലൻസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതി നടപടികൾ പൂർത്തിയാക്കിയത്. ഏകദേശം 13 വർഷത്തിന് ശേഷമാണ് കേസിൽ നിർണായക വിധി വന്നത്.
വിജിലൻസ് നടത്തിയ പരിശോധനയിൽ 64.70 ലക്ഷം രൂപയുടെ ചെലവ് കണ്ടെത്തിയിരുന്നു. എന്നാൽ ഈ തുകയുടെ വരുമാന സ്രോതസ് സംബന്ധിച്ച് തച്ചങ്കരിക്ക് വ്യക്തമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെന്നാണ് പ്രോസിക്യൂഷൻ വാദം.
കേസിൽ ആഭ്യന്തരവകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂഷൻ സാക്ഷികളായി വിസ്തരിച്ചു. മുൻ അഡീഷണൽ ചീഫ് സെക്രട്ടറി, മുൻ അഡീഷണൽ ഡിജിപി, ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരെ പ്രതിഭാഗം സാക്ഷികളായും വിസ്തരിച്ചു.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് കേസ് കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റുകയായിരുന്നു. ഇപ്പോൾ വിചാരണക്കോടതി വിധിക്കെതിരായ തച്ചങ്കരിയുടെ അപ്പീലാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.





I’ve suggested this site to all my friends. The odds are fair and the gameplay is exciting. idpasar123 is definitely my new favorite.