തിരുവനന്തപുരം: പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളുടെ പേരിൽ വ്യാജ സമ്മാനക്കത്തുകൾ അയച്ച് പണം തട്ടുന്ന സംഘങ്ങൾ സജീവമാകുന്നതായി പോലീസ് മുന്നറിയിപ്പ്. രജിസ്റ്റർഡ് തപാൽ വഴിയാണ് ആകർഷകമായ സ്ക്രാച്ച് കാർഡുകൾ ഉൾപ്പെടെയുള്ള കത്തുകൾ ഉപഭോക്താക്കൾക്ക് അയക്കുന്നത്.
സ്ക്രാച്ച് കാർഡ് പരിശോധിക്കുമ്പോൾ വലിയ തുക സമ്മാനമായി ലഭിച്ചതായി കാണിക്കും. ഈ സമ്മാനത്തുക ലഭിക്കുന്നതിനായി കത്തിൽ നൽകിയിരിക്കുന്ന ഹെൽപ്ലൈൻ നമ്പറിലോ വാട്സാപ്പ് നമ്പറിലോ ബന്ധപ്പെടാൻ ആവശ്യപ്പെടും. തുടർന്ന് കമ്പനി പ്രതിനിധികളെന്ന വ്യാജേന സംസാരിക്കുന്ന തട്ടിപ്പുകാർ സമ്മാനത്തുക അക്കൗണ്ടിലേക്ക് കൈമാറുന്നതിന് മുമ്പ് പ്രോസസ്സിംഗ് ഫീസ്, രേഖാ പരിശോധനാ ചാർജ്, ആദായനികുതി തുടങ്ങിയ പേരുകളിൽ മുൻകൂറായി പണം ആവശ്യപ്പെടും.
വിശ്വാസ്യത ഉണ്ടാക്കുന്നതിനായി വ്യാജ ആദായനികുതി രേഖകളും ഔദ്യോഗിക മുദ്രകളും വാട്സാപ്പിലൂടെ അയച്ചുനൽകുന്നതും തട്ടിപ്പുകാരുടെ രീതിയാണ്. എന്നാൽ ഇവർ നൽകുന്ന അക്കൗണ്ടുകളിലേക്ക് പണം കൈമാറിയാൽ പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാൻ സാധിക്കില്ല.
സ്ക്രാച്ച് കാർഡുകളിലൂടെയോ സമ്മാന ഓഫറുകളിലൂടെയോ മുൻകൂറായി പണം ആവശ്യപ്പെടുന്നത് തട്ടിപ്പിന്റെ വ്യക്തമായ സൂചനയാണെന്ന് പോലീസ് അറിയിച്ചു. അപരിചിത നമ്പറുകളിലേക്ക് വിളിക്കുകയോ വാട്സാപ്പിലൂടെ ബാങ്ക് വിവരങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ www.cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുകയോ വേണം.













