കൊല്ലം: കരുനാഗപ്പള്ളിയിൽ മഫ്തിയിൽ പ്രതിയെ പിടികൂടാനെത്തിയ അടൂർ പൊലീസ് സംഘത്തിനൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട എസ്.പിക്ക് റിപ്പോർട്ട് നൽകിയതായി വിവരമുണ്ട്.
അടൂർ എസ്.ഐക്കും മറ്റ് പൊലീസുകാർക്കുമൊപ്പം കാപ്പ കേസ് പ്രതിയും ഉണ്ടായിരുന്നെന്നാണ് റിപ്പോർട്ടിലെ വിവരം. അടൂർ എസ്.എച്ച്.ഒ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘം ആക്രമിച്ചത്.
അടൂർ പൊലീസ് സ്റ്റേഷനിലെ വധശ്രമ കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടികൂടാനാണ് സംഘം കരുനാഗപ്പള്ളിയിലെത്തിയത്. പൊലീസ് നടപടി തടയാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് പറയുന്നത്. പൊലീസിനെ ആക്രമിച്ചെന്ന കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതേസമയം, പൊലീസ് സ്ത്രീകളെ മർദ്ദിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവസ്ഥലത്ത് വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും ആരോപണമുണ്ട്. കരുനാഗപ്പള്ളി പൊലീസിനെ അറിയിക്കാതെയാണ് അടൂർ പൊലീസ് സംഘം നടപടിക്കായി എത്തിയതെന്നും ആരോപണമുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.


