കർഷകരുമായി അനുരഞ്ജനം പാടില്ലെന്നാണ് പഞ്ചാബ് സർക്കാരിന്റെ നിലപാടെന്നും സർക്കാർ പരാജയപ്പെട്ടാൽ സുപ്രീം കോടതി നേരിട്ട് ഇടപെടുമെന്നുംസുപ്രീം കോടതി. കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.
നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാളിനെ മുൻനിർദ്ദേശങ്ങൾ അനുസരിച്ച് ആശുപത്രിയിലേക്ക് മാറ്റാത്തതിൽ പഞ്ചാബ് സർക്കാരിനോട് സുപ്രീം കോടതി വ്യാഴാഴ്ച അതൃപ്തി രേഖപ്പെടുത്തി. ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റുന്നത് കൊണ്ട് അദ്ദേഹം നിരാഹാരം ഉപേക്ഷിക്കണമെന്ന് അർത്ഥമാക്കുന്നില്ലെന്നും വൈദ്യസഹായത്തിന് കീഴിൽ നിരാഹാര സമരം തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം വരെ നിരാഹാര സമരം നടത്തിവരികയാണ്. ക്യാൻസർ രോഗി എന്നതിനു പുറമേ, ദല്ലെവാളിന് വാർദ്ധക്യസഹജമായ അസുഖങ്ങളും ഉണ്ട്.




