തിരുവനന്തപുരം: വ്യാപകമായി കൈക്കൂലി വാങ്ങുന്നു എന്ന വിജിലൻസ് കണ്ടെത്തലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിന്‍റെ ചെക് പോസ്റ്റുകള്‍ നിർത്തലാക്കാൻ നീക്കം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് നൽകും. ജിഎസ്ടി സംവിധാനം നിലവിൽ വന്നതോടെ ചെക്ക് പോസ്റ്റുകൾ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം ഉണ്ടായിരുന്നുവെങ്കിലും ചില സംസ്ഥാനങ്ങൾ അത് പിന്തുടർന്നില്ല.
കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകള്‍ നിർത്തലാക്കിയത്. മോട്ടോർ വാഹനവകുപ്പിൻെറ 20 ചെക് പോസ്റ്റുകളും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഓണ്‍ലൈൻ വഴി ടാക്സ് പെർമിറ്റ് അടച്ച് പ്രവേശിച്ചാലും വാഹന ഡ്രൈവർമാർ രേഖകള്‍ പ്രിൻറ് ഔട്ട് എടുത്ത് ചെക്ക് പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോസ്ഥർ പരിശോധിക്കണമെന്ന് 2021 ജൂണ്‍ 16ന് ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്നാണ് ചെക്ക് പോസ്റ്റുകള്‍ അവസാനിപ്പിക്കാതെ നേരിട്ടുള്ള പരിശോധന തുടർന്നത്. ഈ ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൈക്കൂലി ആരോപണങ്ങൾ വർദ്ധിക്കുകയാണ്.
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ മോട്ടോവാഹനവകുപ്പ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ കൈക്കൂലി പിടികൂടിയിരുന്നു. എല്ലാ ചെക് പോസ്റ്റുകളിലും എഐ ക്യാമറുകളുണ്ട്. ഈ ക്യാമറുകള്‍ വഴി വാഹനങ്ങളുടെ നമ്പറുകള്‍ മോട്ടോർ വാഹനവകുപ്പിനും ലഭിക്കുന്ന രീതിയിൽ മൊഡ്യൂള്‍ ക്രമീകരിക്കും. പരിവാഹന സംവിധാനം വഴി ഇതിനുള്ള സൗകര്യമൊരുക്കാനുള്ള ശുപാർശയാണ് മോട്ടോർവാഹനവകുപ്പ് തയ്യാറാക്കുന്നത്.




