ചണ്ഡീഗഢ്: പഞ്ചാബിൽ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുന്ന സാഹചര്യത്തിൽ സർക്കാർ ഓഫീസുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനസമയത്തിൽ മാറ്റം വരുത്തി. മേയ് 25 മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നതായി സർക്കാർ അറിയിച്ചു.
പുതിയ നിർദേശപ്രകാരം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, സേവന കേന്ദ്രങ്ങൾ, സർക്കാർ-എയ്ഡഡ്-സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ മാത്രമായിരിക്കും പ്രവർത്തിക്കുക. അടുത്ത ഉത്തരവ് വരുന്നതുവരെ ഈ ക്രമീകരണം തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ഉച്ചസമയത്തെ അതിശക്തമായ ചൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുകയും വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് തീരുമാനം. രാവിലെ നേരത്തേ പ്രവർത്തനം ആരംഭിച്ച് ഉച്ചയ്ക്കുമുമ്പ് അവസാനിപ്പിക്കുന്നത് വഴി കടുത്ത ചൂടിൽ യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകുമെന്നാണ് സർക്കാർ വിശദീകരണം.
അതേസമയം, പഞ്ചാബിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂലൈ 26ന് നടത്താനിരിക്കുകയാണ്. മൊഹാലി, അമൃത്സർ, ലൂധിയാന, ജലന്ധർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ വാർഡ് തെരഞ്ഞെടുപ്പുകൾക്കായുള്ള വോട്ടർ പട്ടിക പുതുക്കലും മറ്റ് നടപടികളും പുരോഗമിക്കുകയാണ്.
ഉത്തരേന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും ചൂട് കണക്കിലെടുത്ത് സമയക്രമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. രാജസ്ഥാനിൽ പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 വരെ ക്ലാസുകൾ നിശ്ചയിച്ചു. ജാർഖണ്ഡിൽ സ്കൂൾ സമയം രാവിലെ 7 മുതൽ ഉച്ചയ്ക്ക് 1 വരെ ആക്കി. ഹരിയാനയിൽ മേയ് 25 മുതൽ ജൂൺ 30 വരെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചപ്പോൾ, ഛത്തീസ്ഗഡിൽ ഏപ്രിൽ 20 മുതൽ ജൂൺ 15 വരെ ദീർഘ അവധിയും പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ ചില ജില്ലകളിലും ക്ലാസ് സമയം ചുരുക്കിയിട്ടുണ്ട്.






