ജമ്മുകശ്മീർ: വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെ തുടർന്ന് കേബിൾ കാറുകൾ നിശ്ചലമായി. ഇതോടെ ഏകദേശം 300ഓളം പേർ കേബിൾ കാറുകളിൽ കുടുങ്ങിക്കിടക്കുകയാണ്. മലയാളികളും സംഘത്തിൽ ഉണ്ടെന്നാണ് വിവരം. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. സ്ഥലത്ത് എൻഡിആർഎഫ് ഉൾപ്പെടെയുള്ള രക്ഷാസേനകൾ എത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഗുൽമാർഗിൽ ഇപ്പോൾ കനത്ത മഞ്ഞുവീഴ്ചയുള്ളതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ് നടക്കുന്നത്. എന്നാൽ കേബിൾ കാറുകൾ അപകടത്തിലാകാനുള്ള സാഹചര്യമില്ലെന്നും യാത്രക്കാർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിതിഗതികൾ നേരിട്ട് നിരീക്ഷിക്കുന്നുണ്ട്.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കേബിൾ കാറുകളിൽ കുടുങ്ങിയ എല്ലാവരെയും സുരക്ഷിതമായി പുറത്തുകൊണ്ടുവരാനുള്ള ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






