ന്യൂഡൽഹി: മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ വിമാനത്തിന് ടേക്ക് ഓഫിനിടെ അപകടം. ബോയിങ് 737-800 വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ സംഭവമാണ് റിപ്പോർട്ട് ചെയ്തത്. മെയ് 15-ന് രാത്രി 9.30ഓടെയായിരുന്നു സംഭവം. ടേക്ക് ഓഫിനായി വേഗത കൂട്ടുന്നതിനിടെ വിമാനം റൺവേയിലെ എഡ്ജ് ലൈറ്റുകളിൽ ഇടിക്കുകയായിരുന്നു. നിരവധി ലൈറ്റുകൾ തകർന്നതായും വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്.
വലിയ ശബ്ദം കേട്ടതോടെ പൈലറ്റുമാർ ഉടൻ വിമാനം നിർത്തി. വിമാനത്തിന്റെ നോസ് ഗിയറിനും ടയറിനും കേടുപാടുകൾ സംഭവിച്ചതായും ഹൈഡ്രോളിക് ചോർച്ച ഉണ്ടായതായും വിവരമുണ്ട്. രണ്ട് എഞ്ചിനുകൾക്കും തകരാർ ഉണ്ടായെന്നാണ് റിപ്പോർട്ട്. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി ടെർമിനലിലേക്ക് മാറ്റി.
തുടർന്ന് വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ ദിവസങ്ങളോളം നിർത്തിയിട്ടതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഒമാനിലെ എയർ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അന്വേഷണം ആരംഭിച്ചു. യാത്രക്കാരെ 13 മണിക്കൂറിന് ശേഷം മറ്റൊരു വിമാനത്തിൽ കണ്ണൂരിലേക്ക് അയച്ചു. സംഭവത്തെക്കുറിച്ച് ഇതുവരെ എയർ ഇന്ത്യ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ല.






