ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ ലൈംഗികാതിക്രമക്കേസിൽ മുൻകൂർ ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ. 35കാരനായ രാജ്കുമാറാണ് വെള്ളിയാഴ്ച രാത്രിയോടെ നടന്ന കൂട്ടക്കൊലപാതകങ്ങളുടെ പ്രതി. കൃത്യത്തിന് ശേഷം പിതാവിനെ വിളിച്ച് കൊലപാതക വിവരം അറിയിച്ച ഇയാൾക്കായി പ്രത്യേക പൊലീസ് സംഘം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പൊലീസ് പറയുന്നതനുസരിച്ച്, ഷാബാദിലെ വീട്ടിൽ ആദ്യം ഭാര്യ പാർവതി സരിത (30), നാലും ഒന്നും വയസ്സുള്ള രണ്ട് ആൺമക്കൾ എന്നിവരെ രാജ്കുമാർ കൊലപ്പെടുത്തി. തുടർന്ന്, തനിക്കെതിരെ പോക്‌സോ കേസ് നൽകിയ 17കാരിയുടെ വീട്ടിലെത്തി പെൺകുട്ടിയുടെ അമ്മയെയും മുത്തശ്ശിയെയും കൊലപ്പെടുത്തി. പിന്നീട് പെൺകുട്ടിയെ കാറിൽ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തിയതായും അന്വേഷണത്തിൽ വ്യക്തമായി.
സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയുടെ ഭിന്നശേഷിക്കാരിയായ സഹോദരിയെ പ്രതി ഉപദ്രവിച്ചില്ല. കൊലപാതകങ്ങൾക്ക് പിന്നാലെ രാജ്കുമാർ പിതാവിനെ ഫോണിൽ വിളിച്ച് കുറ്റം സമ്മതിച്ചതായാണ് ബന്ധുക്കളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് ഫോൺ സ്വിച്ച് ഓഫ് ചെയ്ത ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
ആത്മഹത്യ ചെയ്യാനാണ് പോകുന്നതെന്ന് രാജ്കുമാർ പറഞ്ഞിരുന്നെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും ചില നിർണായക സൂചനകൾ ലഭിച്ചതായും പൊലീസ് വ്യക്തമാക്കി.
2018-ലാണ് രാജ്കുമാറും പാർവതി സരിതയും പ്രണയവിവാഹിതരായത്. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ടായിരുന്നു. ആദ്യ കുഞ്ഞ് ശൈശവത്തിൽ മരിക്കുകയും പിന്നീട് രണ്ട് ആൺമക്കൾ ജനിക്കുകയും ചെയ്തു.
മെയ് 16-നാണ് 17കാരി രാജ്കുമാറിനെതിരെ പരാതി നൽകിയത്. പരിശീലന സ്ഥാപനത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടിയെ പിന്തുടർന്ന് ശല്യം ചെയ്യുകയും പ്രണയാഭ്യർഥന സ്വീകരിക്കാൻ സമ്മർദം ചെലുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ രാജ്കുമാർ പിന്നീട് കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. ഏഴ് വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നതെന്നും, 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ഒരാഴ്ച മുമ്പാണ് ജാമ്യം ലഭിച്ചതെന്നും പൊലീസ് അറിയിച്ചു.
പ്രതിക്ക് നേരത്തെ തന്നെ മാനസിക പ്രശ്നങ്ങളും പെരുമാറ്റ വൈകല്യങ്ങളും ഉണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കൗൺസിലിങ്ങിനായി പലതവണ വിളിച്ചിരുന്നുവെന്നും ചൂതാട്ടശീലവും സാമ്പത്തിക ബാധ്യതകളും ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ മൊഴി നൽകിയതായും പൊലീസ് അറിയിച്ചു.
കൊലപാതകവിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ കുട്ടികൾ ഉറക്കത്തിലായിരിക്കെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് സംശയം പ്രകടിപ്പിച്ചത്. അതേസമയം, ഭാര്യയുടെ മൃതദേഹം കണ്ടെത്തിയ മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നും അവർ പറഞ്ഞു. സംഭവത്തിൽ ഫോറൻസിക് പരിശോധന പൂർത്തിയാക്കിയ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.


