കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും കെ സുധാകരൻ മാറുമെന്ന അഭ്യൂഹങ്ങൾ ആരംഭിക്കുവാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ അദ്ദേഹം മാറുമെന്ന തരത്തിലുള്ള ചർച്ചകളും ഉടലെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വർഷക്കാലം മാത്രം ബാക്കി നിൽക്കെ കെപിസിസി നേതൃത്വത്തിൽ അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. അങ്ങനെ വലിയൊരു മാറ്റം സംഭവിക്കുകയാണെങ്കിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരന് മാറേണ്ടി വരും. നേതൃമാറ്റത്തിലും പുനഃസംഘടനയിലും നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് കേരളത്തിൻെറ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി അപ്രഖ്യാപിത അഭിപ്രായ വോട്ടെടുപ്പ് തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. കെ സുധാകരനെ മാറ്റുന്നതിൽ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം ആരായുകയാണ് ദീപാദാസ് മുൻഷിയുടെ ലക്ഷ്യം. കേരള നേതാക്കളുടെ മനസിലിരിപ്പ് എന്താണെന്ന് അറിഞ്ഞശേഷം കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിക്കും റിപോർട്ട് നൽകും.
നേരത്തെ കേരളത്തിൽ മാത്രം ഒതുങ്ങിയിരുന്ന പുനസംഘടന ചർച്ചകളിലാണ് ഇപ്പോൾ ഏറെക്കുറെ പരസ്യമായി ഹൈക്കമാൻഡ് കൂടി ഇടപെടുന്നത്. രമേശ് ചെന്നിത്തലയും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്ക് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മാറട്ടെയെന്ന നിലപാടാണ്. എന്നാൽ മുല്ലപ്പളളി രാമചന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് പോലെ കെ സുധാകരനെ അനായാസം മാറ്റാനാവില്ലെന്ന് നേതാക്കൾക്ക് നല്ല ബോധ്യമുണ്ട്. പ്രവർത്തകർക്കിടയിൽ കെ സുധാകരനോട് വലിയ തോതിലുള്ള താല്പര്യമുണ്ട്. പ്രവർത്തകരെ ആവേശത്തിലാക്കുന്ന പെരുമാറ്റ രീതികളും നിലപാടുകളും ആണ് സുധാകരൻ പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. പ്രവർത്തകരെയും താഴെത്തട്ടിലെ നേതാക്കളെയും ഒരു ഘട്ടത്തിലും സുധാകരൻ തള്ളിപ്പറഞ്ഞിട്ടില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് പുന:സംഘടന നടത്തേണ്ടത് അനിവാര്യമാണെന്ന നിർദ്ദേശം ഹൈക്കമാൻഡ് ഗൗരവമായി എടുത്തത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തിലെ സംഘടനയിൽ ഒരുമയില്ലെന്ന കാര്യം കോൺഗ്രസ് ദേശിയ നേതൃത്വത്തിന് വ്യക്തമായിട്ടുണ്ട്.
ഐക്യം പ്രകടമാക്കാൻ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡൻറും ഒരുമിച്ച് പത്ര സമ്മേളനം നടത്താനും നിശ്ചയിച്ചിരുന്നു. എന്നാൽ പത്ര സമ്മേളനം നടന്നില്ല.നേതാക്കൾക്കിടയിലെ ഭിന്നത കൊണ്ടാണ് പത്രസമ്മേളനം നടത്താതെ രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങൾ വിശദീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയതെന്നാണ് സൂചന. ദേശിയ നേതൃത്വം ഐക്യകാഹളം മുഴക്കിയ രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം പാർട്ടിയിലെ ഐക്യമില്ലായ്മയാണ് പുറത്തുവരുന്നത് എന്നതാണ് വിചിത്രമായ കാര്യം. കേരളത്തിലെ കോൺഗ്രസിൻെറ ദൗർബല്യമാണ് ഇതിലൂടെ വെളിവാകുന്നത്. ഇങ്ങനെ പോയാൽ വീണ്ടും പ്രതിപക്ഷത്തേക്ക് കോൺഗ്രസ് എത്തുമെന്ന സൂചനയാണ് പല രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. തുടർച്ചയായി കോൺഗ്രസ് കേന്ദ്രത്തിലും കേരളത്തിലും പ്രതിപക്ഷത്തുതന്നെയാണ്. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരത്തിൽ എത്തുകയെന്നത് അങ്ങേയറ്റം നിർണായകവുമാണ്. പ്രധാനമായും പ്രതിപക്ഷനേതാവും പാർട്ടിയും രണ്ട് തട്ടിലാണ്.




