നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ അവസാനഘട്ടത്തിലേക്ക് എത്തി. പ്രോസിക്യൂഷന്റെ വാദം പൂര്‍ത്തിയായിരിക്കുകയാണ്. നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതിഭാഗത്തിന്റെ മറുപടി വാദം ഇന്ന് ആരംഭിക്കും. പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായാൽ കോടതി വിധി പറയാനായി കേസ് മാറ്റിവയ്ക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയ്ക്കാണ് വിചാരണ ചുമതലയുള്ളത്.
സാക്ഷി വിസ്താരം, പ്രതികളുടെ മൊഴിയെടുപ്പ് തുടങ്ങി വിചാരണയുടെ പ്രധാന നടപടിക്രമങ്ങള്‍ ഡിസംബറോടെ പൂര്‍ത്തിയായി. തുടര്‍ന്ന്, ഏകദേശം ഒരു മാസക്കാലം നീണ്ട പ്രോസിക്യൂഷന്‍ വാദം കോടതി കേട്ടു. കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പെടെ 9 പ്രതികളാണുള്ളത്. ദിലീപ് എട്ടാം പ്രതിയാണ്. ബലാത്സംഗ ഗൂഢാലോചനക്കേസിലാണ് ദിലീപ് പ്രതിയാക്കപ്പെട്ടിരിക്കുന്നത്.
പള്‍സര്‍ സുനിയാണ് ക്വട്ടേഷന്റെ ഭാഗമായി ബലാത്സംഗ കുറ്റകൃത്യം നടപ്പാക്കിയതെന്ന് ആരോപണമുള്ള ഒന്നാംപ്രതി. എന്നാല്‍, പ്രഥമ പ്രതിപ്പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടുപേരെ ഒഴിവാക്കിയിട്ടുണ്ട്, കൂടാതെ ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിട്ടുണ്ട്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടിയെ ഓടുന്ന വാഹനത്തിനുള്ളില്‍ ലൈംഗികാതിക്രമത്തിന് ഇരയായത്.




