സിപിഎം സംസ്ഥാന സമ്മേളനം പിണറായി വിജയന്റെ പാർട്ടിയിലെ സമ്പൂർണാധിപത്യത്തെ അരക്കിട്ടുറപ്പിച്ച് സമാപിച്ചതിന് പിന്നാലെ പാർട്ടിക്കകത്ത് അസ്വസ്ഥതകൾ വളരുന്നു. പല നേതാക്കളും സിപിഎമ്മിനോട് ലാൽസലാം പറഞ്ഞൊഴിയാനുള്ള സന്നദ്ധത പരസ്യമായി തന്നെ പ്രകടിപ്പിച്ചു തുടങ്ങി. സിപിഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മുതിർന്ന നേതാവ് എ പദ്മകുമാർ തനിക്കെതിരേ പാർട്ടി നടപടിയെടുത്താൽ അതിനെ ഭയക്കുന്നില്ലെന്ന് ഇന്നലെ വ്യക്തമാക്കിയിരുന്ന.
50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്ന് പദ്മകുമാർ പറയുന്നു. ചെറുപ്പക്കാർ വരുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ അവർ സംഘടനാരംഗത്ത് പ്രവർത്തിക്കാത്തവരാവരുത്. വർഗ ബഹുജന സംഘടനകളിൽ പ്രവർത്തിച്ചവർക്കാണ് സ്ഥാനക്കയറ്റം മുമ്പ് കിട്ടിയിട്ടുള്ളതെന്ന് പദ്മകുമാർ പറയുന്നു. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല. 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണ്. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ വ്യക്തമാക്കയുണ്ടായി.
അതൃപ്തി പരസ്യമാക്കി പൊതു സമ്മേളനത്തിൽ പങ്കെടുക്കാതെയാണ് പദ്മകുമാർ കൊല്ലത്ത് നിന്ന് മടങ്ങിയത്. നിലവിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽ ഏറ്റവും കരുത്തനായ നേതാവും പോരാളിയുമാണ് കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി കൂടിയായ പി ജയരാജൻ. ഇത്തവണയെങ്കിലും പി ജയരാജനെ സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തും എന്നായിരുന്നു പ്രവർത്തകരുടെ പ്രതീക്ഷ. എന്നാൽ അതുണ്ടായില്ലെന്നു മാത്രമല്ല, പി ജയരാജന്റെ എത്രയോ ജൂനിയർ ആയ എം വി ജയരാജനെ പകരം സെക്രട്ടറിയറ്റിൽ ഉൾപ്പെടുത്തി. അത്യാവേശപൂർവ്വം സമ്മേളനം സമാപിച്ചുവെങ്കിലും പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ മാത്രമായിരിക്കും എന്ന തീരുമാനം പ്രവർത്തകരിൽ ആകെ മ്ലാനത പരത്തി. കണ്ണൂരിലെ പ്രവർത്തകർ തീരുമാനത്തിൽ കടുത്ത അമർഷത്തിലാണ്.






