സമീപകാലത്ത് കേരളം ഒരിക്കലും കാണുകയോ കേൾക്കുകയോ ചെയ്യാത്ത കുറ്റകൃത്യങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. രക്തബന്ധങ്ങൾ പോലും നോക്കാതെ ലഹരിയുടെ കരുത്തിൽ പുതുതലമുറ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങൾ ചെറുതൊന്നുമല്ല.
പുതുവർഷം ആരംഭിച്ച ശേഷം മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ഒരുപാട് സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഈ കുറ്റകൃത്യങ്ങളുടെ എല്ലാം പിന്നാമ്പുറങ്ങളിൽ ലഹരിയുടെ സാന്നിധ്യം ഉണ്ടെന്നതാണ് ശ്രദ്ധേയം. ലഹരി മാഫിയയ്ക്ക് ആരാണ് ചൂട്ടു പിടിക്കുന്നത് എന്ന ചോദ്യം വളരെയധികം പ്രസക്തമാവുകയാണ്.
കഴിഞ്ഞദിവസം രാത്രിയിൽ കളമശ്ശേരി പോളിടെക്നിക് കോളേജിൽ നടന്ന ലഹരി വേട്ട സമാനതകളില്ലാത്തതാണ്. സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയത് ആകട്ടെ ഒരു ക്യാമ്പസിലെ വിദ്യാർത്ഥികളെ ആകെ നയിക്കുവാൻ ഉത്തരവാദിത്തപ്പെട്ട യൂണിയൻ ഭാരവാഹി കൂടിയായ ഒരാളുടെ നേതൃത്വത്തിലുള്ള സംഘം തന്നെയാണ്.






