കോട്ടയം: പൊൻകുന്നതു ചിറക്കടവ് മഹാദേവക്ഷേത്രത്തിൽ ഞായറാഴ്ച രാത്രി ഒൻപതിന് നിഴൽവിസ്മയത്തിലൂടെ രാമകഥയുടെ പൊരുൾ തീർക്കും. കമ്പരാമായണത്തെക്കൂടി അടിസ്ഥാനമാക്കിയാണ് കഥാവിവരണം. സീതാസ്വയംവരം, പഞ്ചവടി നിർമാണം, ബാലിമോക്ഷം, രാമ രാവണയുദ്ധം തുടങ്ങി രാമായണത്തിലെ സന്ദർഭങ്ങളോരോന്നും നൂറ്റമ്പതോളം തോൽപ്പാവകളിലൂടെയാണ് വേദിയിൽ അവതരിപ്പിക്കുന്നത്.
അരങ്ങിൽ പാവകളോരോന്നും ഇതിഹാസകഥാപാത്രങ്ങളായി മാറുമ്പോൾ ചെണ്ട, മദ്ദളം, ഇലത്താളം എന്നീ വാദ്യങ്ങൾ പശ്ചാത്തലമൊരുക്കും. ഭദ്രകാളിക്കാവുകളിലെ പരമ്പരാഗത ആചാരനുഷ്ഠാനമെന്ന നിലയിൽ വളർന്നുവന്ന പാവക്കൂത്തിൽ മൃഗങ്ങളുടെ തോലുകൊണ്ടാണ് കഥാപാത്രങ്ങളുടെ രൂപം നിർമിക്കുന്നത്. അരങ്ങിനായി ഉപയോഗിക്കുന്ന വെളുത്ത പ്രതലത്തിന് ആയപ്പുടവ എന്നാണ് സാങ്കേതികനാമം.
കഥാവതരണം പകുതി പദ്യത്തിലും പകുതി ഗദ്യത്തിലുമായിരിക്കും. മലയാളവും തമിഴും സംസ്‌കൃതവും തെലുങ്കും ചേർന്ന സങ്കരഭാഷയിലായിരിക്കും. കേരളത്തിൽ വാളയാർ മുതൽ നിളയോരത്തും ശാഖോപശാഖാതീരത്തുമുള്ള ഭദ്രകാളീക്കാവുകളിലും, പൊന്നാനി വരെയുള്ള എൺപത്തഞ്ചിൽ പരം ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി തോൽപ്പാവക്കൂത്ത് നടത്തുന്നുണ്ട്. രാമകഥാശീലുകളുടെ ദൃശ്യാവിഷ്‌കാരം. പദ്മശ്രീ ജേതാവായ രാമചന്ദ്രപുലവരും സംഘവും ആണ് ഇതു അവതരിപ്പിക്കുന്നത്.










