മഹിള കോൺഗ്രസ് നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മിയെ ബിജെപിയിൽ എത്തിക്കാനുളള നീക്കം നടക്കുന്നതായുളള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇതോടെ കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. ബിജെപിയുടെ സംസ്ഥാന നേതാക്കൾ ഇതിനകം രശ്മിയുമായി ചർച്ച നടത്തിയതായും സുചനകളുണ്ട്. ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അംഗത്വം സ്വീകരിക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
കൊട്ടാരക്കരയിൽ എൻഡിഎ സ്ഥാനാർഥിയാക്കാമെന്നാണ് വാഗ്ദാനം. സിപിഎമ്മിൽ നിന്നെത്തിയ അയിഷ പോറ്റി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് ഉറപ്പായതോടെ രശ്മിക്ക് ഇത്തവണ സീറ്റ് നൽകാൻ കോൺഗ്രസിനു സാധിക്കില്ല. ഇതോടെയാണ് ബിജെപിയുമായുള്ള ചർച്ചയ്ക്ക് രശ്മി തയ്യാറായത്.
അയിഷാ പോറ്റി കോൺഗ്രസ്സിൽ ചേർന്നത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്നു. അതേസമയം, രശ്മിയുമായി കോൺഗ്രസ് നേതാക്കൾ ചർച്ച നടത്തിയെങ്കിലും അതിനോട് വഴങ്ങിയില്ലെന്നാണ് വിവരം.
അയിഷ പോറ്റി കോൺഗ്രസ് പാളയത്തിലേക്ക് എത്തിയതിനാൽ നിയമസഭാ സീറ്റ് രശ്മി ആഗ്രഹിക്കുന്നില്ല. പകരം രണ്ട് ആവശ്യങ്ങളാണ് പാർട്ടിക്ക് മുന്നിൽ വച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കുണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഇടപെട്ട് തീർക്കണം, യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ബോർഡ് – കോർപറേഷൻ പദവി എന്നിവയാണ് രശ്മിയുടെ ആവശ്യങ്ങൾ.
രണ്ട് ആവശ്യങ്ങളോടും കോൺഗ്രസ് ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷവും സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു എന്ന് രശ്മി പാർട്ടിയെ അറിയിച്ചിരുന്നില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. മധ്യസ്ഥ ചർച്ചകൾ സജീവമാക്കാനും വിശദ ചർച്ച നടത്താമെന്നുമാണ് കോൺഗ്രസ് നേതാക്കൾ രശ്മിയെ നേരത്തെ അറിയിച്ചിരുന്നത്. സംസ്ഥാന നേതാക്കൾ ഉറപ്പ് നൽകണമെന്നും രശ്മി ആവശ്യപ്പെട്ടിട്ടുമുണ്ട്.
അയിഷ പോറ്റി പാർട്ടിയിലെത്തിയതിൽ നീരസമുണ്ടായിരുന്ന രശ്മി പാർട്ടി വിടുമെന്ന് കോൺഗ്രസ് നേതാക്കൾ തീരെ കരുതിയിരുന്നില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ അടക്കം തത്സമയ സംപ്രേഷണം തന്റെ ഫെയ്സ്ബുക്ക് പേജിൽ രശ്മി പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു.
ഇതിനിടെയിലാണ് അപ്രതീക്ഷത നീക്കമുണ്ടായത്. കൊടിക്കുന്നിൽ സുരേഷിന്റെ നിർദേശ പ്രകാരം പുതുയുഗ യാത്രയ്ക്ക് മുന്നേ വി.ഡി. സതീശനെ നേരിൽ കണ്ട് രശ്മി സംസാരിച്ചിരുന്നു. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും പാർട്ടിക്കൊപ്പം നിൽക്കണമെന്നും ആയിരുന്നു സതീശൻ രശ്മിയോട് പറഞ്ഞത്. കൂടിക്കാഴ്ച കഴിഞ്ഞ് സംതൃപ്തിയോടെ മടങ്ങിയ രശ്മി ബിജെപിയുമായി ചർച്ച നടത്തിയത് കോൺഗ്രസ് നേതൃത്വത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത്. അന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മാത്രമായിരുന്നു ബാലഗോപാൽ. ഇന്ന് ധനമന്ത്രിയായ ബാലഗോപാലിനെ നേരിടാൻ ശക്തനായ എതിരാളിയെ വേണമെന്ന ചിന്തയാണ് അയിഷ പോറ്റിയിലേക്ക് കോൺഗ്രസിനെ അടുപ്പിച്ചത്.
പാർട്ടി നടത്തിയ രഹസ്യ സർവേകളിലും അയിഷ പോറ്റിയെ എത്തിക്കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലുണ്ടായിരുന്നു. 2011ലെ മണ്ഡല പുനർനിർണയത്തിനു ശേഷം സിപിഎമ്മിനും സിപിഐക്കും സ്വാധീനമുള്ള പഞ്ചായത്തുകൾ കൂടിചേർന്ന കൊട്ടാരക്കര മണ്ഡലം അയിഷ പോറ്റിയിലൂടെ പിടിച്ചെടുക്കാമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
ബിജെപി നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്ന് രശ്മി നേരത്തെ തന്നെ പറഞ്ഞിരിന്നു. തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല. ഭർത്താവുമായും ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെന്നും രശ്മി പറഞ്ഞു. രശ്മിയുമായി കൊടിക്കുന്നിൽ സുരേഷ് എംപി ഫോണിൽ സംസാരിച്ചു. പാർട്ടിയിൽ തുടരണമെന്നും പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ആണ് കൊടിക്കുന്നിൽ പറഞ്ഞത്. ഏതയാലും രശ്മി ബിജെപിയിൽ അംഗത്വം സ്വീകരിച്ചാൽ കോണ്ഡഗ്രസ്സിന് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല.




