കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടന്ന നാല് കോടിയുടെ അഴിമതിയിൽ ദേവസ്വം മന്ത്രി വി.എൻ വാസവനും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് പങ്കുണ്ടെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ആരോപിച്ചു. തട്ടിപ്പ് വിവരങ്ങൾ പുറത്തുവന്നിട്ടും തനിക്ക് യാതൊരു പങ്കുമില്ലെന്ന് പറയുന്ന മന്ത്രിയുടെ നിലപാട് ഗീബൽസിനെപ്പോലും നാണിപ്പിക്കുന്നതാണെന്നും അദ്ദേഹം പരിഹസിച്ചു. ഒരു നുണ പത്തുതവണ ആവർത്തിച്ച് സത്യമാക്കാൻ ശ്രമിക്കുന്ന നാസി തന്ത്രമാണ് കേരളത്തിൽ നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ‘ഗീബൽസായി’ മന്ത്രി വാസവൻ മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മന്ത്രിയുടെ പങ്ക് വ്യക്തം
ദേവസ്വം മന്ത്രിക്ക് ബോർഡിന്റെ പ്രവർത്തനങ്ങളിൽ പങ്കില്ലെന്ന വാദം രാഷ്ട്രീയ കേരളത്തെ വിഡ്ഢികളാക്കാനുള്ള ശ്രമമാണ്. ആഗോള അയ്യപ്പ സംഗമത്തിന്റെ സംഘാടക സമിതി രൂപീകരിച്ചത് മന്ത്രി വി.എൻ വാസവന്റെ അധ്യക്ഷതയിലാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. മുഖ്യമന്ത്രി മുഖ്യ രക്ഷാധികാരിയും വാസവൻ രക്ഷാധികാരിയുമായിരുന്നിട്ടും ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് പച്ചക്കള്ളമാണ്. നയരൂപീകരണം, ഏകോപനം, ഭരണസമിതിയുടെ മേൽനോട്ടം എന്നിവ നിർവഹിക്കേണ്ട മന്ത്രിക്ക് ഇതിൽ പങ്കില്ലെങ്കിൽ പിന്നെ എന്തിനാണ് ഇങ്ങനെയൊരു വകുപ്പെന്നും ജോബിൻ ജേക്കബ് ചോദിച്ചു.
നിയമസഭയിലെ മറുപടി മന്ത്രിയെ തിരിഞ്ഞുകൊത്തുന്നു
2026 ജനുവരി 28-ന് നിയമസഭയിൽ കോൺഗ്രസ് എം.എൽ.എമാരായ സണ്ണി ജോസഫ്, എം. വിൻസന്റ്, ടി.ജെ വിനോദ്, ഉമ തോമസ് എന്നിവരുടെ ചോദ്യങ്ങൾക്ക് മന്ത്രി തന്നെ നൽകിയ മറുപടി അദ്ദേഹത്തിന്റെ പങ്കിന് തെളിവാണ്. ദേവസ്വം ബോർഡ് അംഗങ്ങളെ നിശ്ചയിക്കുന്നതും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതും ദേവസ്വം വകുപ്പാണെന്ന് മന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ട്. ഈ വസ്തുതകൾ നിലനിൽക്കെ തട്ടിപ്പിൽ മന്ത്രി നിരപരാധിയാണെന്ന് പറയുന്നത് വിരോധാഭാസമാണെന്നും കുറിപ്പിൽ പറയുന്നു.
മുൻ അനുഭവങ്ങൾ ആവർത്തിക്കുന്നു
മുൻപ് സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ സംരക്ഷിക്കാൻ ശ്രമിച്ചതിന് സമാനമായ നീക്കമാണ് ഇപ്പോഴും നടക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ കടകംപള്ളിയുടെ പേര് പുറത്തുവന്നതുപോലെ, വാസവന്റെ പങ്കും വൈകാതെ വെളിച്ചത്തുവരും. ഏറ്റുമാനൂരപ്പന്റെ മണ്ണിനെ കളങ്കപ്പെടുത്തുന്ന ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ പുനർവിചിന്തനം നടത്തണമെന്നും ജോബിൻ ജേക്കബ് ആവശ്യപ്പെട്ടു.










