ബെംഗളൂരു: ബെല്ലാരി ജില്ലയിലെ ഗുരുകുല റെസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഗുരുതരമായി പരിക്കേറ്റ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി അത്താഴം കഴിച്ച ശേഷം വിദ്യാർഥികൾ ഉറങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ഒൻപതാം ക്ലാസ് വിദ്യാർഥി ഇരുമ്പുവടിയുമായി ഡോർമിറ്ററിയിൽ കയറി എട്ടോളം വിദ്യാർഥികളെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർഥികളിലൊരാൾ മരിച്ചു.
പരിക്കേറ്റവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. വിദ്യാർഥികളെ ആക്രമിച്ചതിന് ശേഷം പ്രതി ഹോസ്റ്റൽ വാർഡനെയും സമാനരീതിയിൽ ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. തുടർന്ന് ഹോസ്റ്റലിൽ നിന്ന് ഇയാൾ രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ തുടരുകയാണ്. അതേസമയം, ആക്രമണം നടത്തുമ്പോൾ പ്രതി ലഹരി ഉപയോഗിച്ചിരുന്നുവെന്ന് കൊല്ലപ്പെട്ട വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.






