കൊച്ചി: അങ്കമാലി കിടങ്ങൂരിൽ വിരണ്ടോടിയ ആനയെ മയക്കുവെടി വച്ച് നിയന്ത്രണത്തിലാക്കി. മലയാറ്റൂരിൽ നിന്നെത്തിയ ആർആർടി സംഘമാണ് ആനയ്ക്ക് മയക്കുവെടി നൽകിയത്. മയ്യനാട് പാർത്ഥസാരഥി എന്ന ആനയാണ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചത്. ആദ്യ ഘട്ടത്തിൽ ഒരു മയക്കുവെടിയാണ് നൽകിയത്. വലത് പിൻകാലിൽ വെടിയേറ്റ ആന പിന്നീട് ശാന്തമായി സ്ഥലത്ത് നിലയുറപ്പിച്ചു.
തുടർന്ന് തളച്ച് സുരക്ഷിതമായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. ഏകദേശം ഒന്നര മണിക്കൂറിന് ശേഷമാണ് ആനയെ നിയന്ത്രണത്തിലാക്കാനായത്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ചടങ്ങിനായി എത്തിച്ചിരുന്ന ആന, ക്ഷേത്രക്കുളത്തിൽ കുളിപ്പിക്കുന്നതിനിടെ വിരണ്ടോടുകയായിരുന്നു. സംഭവത്തിൽ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ വിഷ്ണു ആനയുടെ ചവിട്ടേറ്റ് മരിച്ചു. പാപ്പാൻമാർക്കും ഗുരുതര പരിക്കേറ്റു.
മരണപ്പെട്ടയാളുടെ മൃതദേഹത്തിന് സമീപം ആന ഏറെ നേരം നിന്നതിനാൽ മാറ്റാൻ കഴിയാത്ത സാഹചര്യമുണ്ടായി. പിന്നീട് മാത്രമാണ് മൃതദേഹം മാറ്റിയത്. ആനയുടെ ആക്രമണത്തിൽ ക്ഷേത്രപരിസരത്ത് നിർത്തിയിരുന്ന നിരവധി വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. രണ്ട് കാറുകൾ പൂർണമായും തകർന്നു. ബൈക്കുകളും ഓട്ടോകളും മറിച്ചിടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.






