ഡൽഹി: കഴിഞ്ഞ 15 വർഷമായി ഡൽഹി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന 72കാരനായ കുപ്രസിദ്ധ കുറ്റവാളിയെ ഉത്തർപ്രദേശിലെ മഥുരയിൽ നിന്ന് ക്രൈംബ്രാഞ്ച് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ ഹരി സിംഗ് ഷെഖാവത്താണ് അറസ്റ്റിലായത്. നേരത്തെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് പ്രതിഫലവും പ്രഖ്യാപിച്ചിരുന്നു.
2009ൽ ഡൽഹിയിലെ കരോൾബാഗിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിലാണ് ഷെഖാവത്ത് പ്രതിയായത്. രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവൻ രാജു തെഹാതിന്റെ സംഘത്തിലെ അംഗമായിരുന്നു ഇയാൾ.
സംഘത്തിലെ മറ്റ് ചിലർ വ്യവസായിയുടെ ഓഫീസിൽ അതിക്രമിച്ച് കയറി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഗൂഢാലോചനയിൽ ഷെഖാവത്ത് പ്രധാന പങ്കുവഹിച്ചെന്നും വ്യവസായിയെക്കുറിച്ചുള്ള വിവരങ്ങൾ സംഘത്തിന് കൈമാറിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
കേസിന് പിന്നാലെ ഒളിവിൽ പോയ ഷെഖാവത്തിനെ 2011ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. തുടർന്ന് വിവിധ പൊലീസ് സംഘങ്ങൾ ഇയാൾക്കായി വർഷങ്ങളായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
അതിനിടെയാണ് മഥുരയിലെ രാധാകുണ്ഡ് മേഖലയിൽ വ്യാജപേരിൽ സന്യാസിയുടെ വേഷത്തിൽ ഷെഖാവത്ത് കഴിയുന്നതായി ഡൽഹി ക്രൈംബ്രാഞ്ചിന് രഹസ്യവിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘം പ്രദേശം വളഞ്ഞ് ഇയാളെ പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കി തുടർ നിയമനടപടികൾ സ്വീകരിച്ചു.













