കോഴിക്കോട്: ചേവായൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളും പൊലീസ് വീഴ്ചയും അന്വേഷിക്കാൻ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിച്ചു. കോഴിക്കോട്-വയനാട് റേഞ്ച് ക്രൈംബ്രാഞ്ച് എസ്പി പി. വിക്രമന്റെ മേൽനോട്ടത്തിലാണ് ആറംഗ സംഘത്തെ നിയോഗിച്ചത്. ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ എംഎൽഎ മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന പൊലീസ് മേധാവി റവാഡ എ. ചന്ദ്രശേഖറാണ് എസ്ഐടി രൂപീകരിച്ചത്.
മെഡിക്കൽ കോളജ് എസിപി പി. പ്രമോദ്, സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജി. ഗോപകുമാർ, കാസർകോട് പ്രൊവിഷൻ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, മെഡിക്കൽ കോളജ് സർക്കിൾ ഇൻസ്പെക്ടർ ബൈജു കെ. ജോസ്, മാറാട് എസ്‌ഐ കെ. രതീഷ്, കുന്നമംഗലം സ്റ്റേഷനിലെ സിപിഒ ആർ.സി. മഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
2024 നവംബർ 16ന് നടന്ന ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. വ്യാപകമായി കള്ളവോട്ട് നടന്നെന്നും വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞെന്നും പരാതികളിൽ ആരോപിച്ചിരുന്നു. സംഭവങ്ങൾ പിന്നീട് സംഘർഷത്തിലേക്കും നയിച്ചു.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ മെഡിക്കൽ കോളജ് പൊലീസിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ അക്രമസംഭവങ്ങൾ തടയുന്നതിൽ മെഡിക്കൽ കോളജ് എസിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന പരാതിയും ആഭ്യന്തര മന്ത്രിക്ക് ലഭിച്ചു. പൊലീസ് വീഴ്ച സംബന്ധിച്ച ആരോപണങ്ങളും എസ്ഐടി പരിശോധിക്കും.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം പ്രവർത്തകർ അയ്യായിരത്തിലധികം വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ചെന്ന ആരോപണവും അന്വേഷണ പരിധിയിൽ വരും. കോഴിക്കോട് എംപി എം.കെ. രാഘവനും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാറും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ജൂലൈയിൽ സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് സമർപ്പിക്കണമെന്നും എസ്ഐടിക്ക് നിർദേശം നൽകിയിട്ടുണ്ട്.




