കൊച്ചി: കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശിയെ വീണ്ടും കാപ്പ നിയമം (KAAPA) പ്രകാരം കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ രാധാകൃഷ്ണൻ (55) നെയാണ് എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്.
എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിലും സമീപ പ്രദേശങ്ങളിലുമായി നിരവധി ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടൽ, അടിപിടി, മോഷണം തുടങ്ങി 11-ഓളം കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ചു കേസുകളിൽ ശിക്ഷ അനുഭവിച്ചതായും രേഖകളുണ്ട്.
ഇയാൾക്കെതിരെ മുൻപും കാപ്പ നിയമം ചുമത്തിയിരുന്നു. 2025 മെയ് 30-ന് ആറ് മാസത്തെ കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്ന ഇയാൾ, കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നതായി പൊലീസ് പറയുന്നു. 2026 ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് മാല പൊട്ടിച്ച കേസിൽ വീണ്ടും അറസ്റ്റിലായി ജയിലിലായിരുന്നു.
ജയിലിൽ കഴിയുന്നതിനിടെയാണ് ഇയാൾക്കെതിരെ വീണ്ടും കാപ്പ നടപടികൾ സ്വീകരിച്ചത്. എറണാകുളം സെൻട്രൽ സ്റ്റേഷൻ ഇൻസ്പെക്ടർ ജിജോ എം.ജെ. സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഷഹൻഷാ ഐ.പി.എസ്. നൽകിയ ശുപാർശയെ തുടർന്ന് ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവിട്ടു.
തുടർന്ന് സെൻട്രൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുധീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. നഗരത്തിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്. അറിയിച്ചു.






