കോഴിക്കോട്: കൊടുവള്ളി ഉപജില്ലാ കലോത്സവത്തിലേക്കെത്തുന്ന വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് ചോദ്യ പേപ്പർ ചോർച്ചാ കേസ് പ്രതി. കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പടെയുള്ള പരസ്യ ബോർഡുകൾ ആണ് സ്ഥാപിച്ചത്. വല്യ വിവാദം ഉണ്ടായ ചോദ്യ പേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയും എം എസ് സൊല്യൂഷൻസിന്റെ സിഇഒയുമായ മുഹമ്മദ് ശുഹൈബിന്റെ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് കലോത്സവത്തിന്റെ പ്രധാന വേദിയായ കൊടുവള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡിൻറെ ഇരുവശങ്ങളിലും ഇന്ന് പുലർച്ചയോടെ പ്രത്യക്ഷപ്പെട്ടത്.
കൊടുവള്ളി റോഡിൽ നിന്ന് ആരംഭിച്ച് സ്കൂൾ കവാടത്തിനരികെ വരെ ഇരുപത്തഞ്ചോളം ബോർഡാണ് സ്ഥാപിച്ചത്. ബോർഡുകൾ സ്ഥാപിച്ചത് അനുമതി ഇല്ലാതെയെന്ന് വ്യക്തമാക്കി അധികൃതർ. നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കയ്യേറ്റം നടത്തിയാണ് ബോർഡുകൾ സ്ഥാപിച്ചതെന്നും ഇവക്ക് നഗരസഭയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും നഗരസഭാ അധ്യക്ഷൻ അബ്‌ദു വെള്ളറ അറിയിച്ചു. കലോത്സവ കമ്മറ്റിയുടെയും അനുമതി വാങ്ങാതെയാണ് പ്രധാന വേദിയുടെ പരിസരത്ത് ബോർഡുകൾ സ്ഥാപിച്ചതെന്ന് ഉപജില്ലാ കലോത്സവ മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി കൺവീനർ മുജീബ് ചളിക്കോടും അറിയിച്ചു.
എംഎസ് സൊല്യൂഷനുമായി ബന്ധപ്പെട്ടവർ എൽഇഡി സ്ക്രീനിലും വേദിയുടെ പരിസരങ്ങളിലും റോഡിലും പരസ്യം ചെയ്യാൻ വലിയ തുക വാഗ്ദാനം ചെയ്ത് പബ്ലിസിറ്റി കമ്മിറ്റിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. എന്നാൽ ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട സ്ഥാപനമായതിനാലും, ഇത് കുട്ടികളിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലും ഈ വാഗ്ദാനം നിരസിച്ചിരുന്നെന്നും പബ്ലിസിറ്റി കൺവീനർ അറിയിച്ചു.
ഇതിനു പിന്നാലെയാണ് അനുമതിയില്ലാതെ സ്വന്തം നിലയിൽ വലിയ തുക ചെലവിട്ട് കലോത്സവത്തിന്റെ പ്രധാന വേദിയിലേക്കുള്ള റോഡിൽ സ്ഥാപനം ബോർഡുകൾ സ്ഥാപിച്ചത്. കുട്ടികളിൽ തെറ്റായ സന്ദേശം നൽകുന്ന ഈ നീക്കത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്നും ബോർഡുകൾ നീക്കം ചെയ്യണമെന്നും ഇതിനോടകം ആവശ്യം ഉയർന്നു കഴിഞ്ഞു. പത്താം ക്ലാസിലെ ഇംഗ്ലിഷ്, പ്ലസ് വൺ ,കണക്ക് എന്നിവയുടെ ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകളായിരുന്നു ചോർന്നത്. സംഭവത്തിൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് എംഎസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ്. ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ജാമ്യത്തിലുള്ള മുഹമ്മദ് ഷുഹൈബ് പരസ്യ പ്രചാരണങ്ങളിലൂടെ സ്ഥാപനം വീണ്ടും സജീവമാക്കാനുള്ള തയാറെടുപ്പിലാണെന്നാണ് ലഭിക്കുന്ന സൂചന.




