ന്യൂഡൽഹി: പ്രതിയെ നിർബന്ധിച്ച് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നതിന് നിയമം അനുവദിക്കുന്നില്ലെന്ന് സുപ്രീം കോടതി. ഇത്തരത്തിൽ പരിശോധന നടത്തുന്നത് പ്രതിയുടെ മൗലികാവകാശങ്ങളെ സംബന്ധിച്ച് ഗൗരവമുള്ള ചോദ്യങ്ങളുയർത്തുന്നെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പി.ബി. വാരലെ എന്നിവരുടെ ബെഞ്ച് പറഞ്ഞു. പ്രതികളുടെ അനുമതി കൂടാതെ നുണപരിശോധന നടത്താൻ അനുമതി നൽകിയ പട്‌ന ഹൈക്കോടതി ഉത്തരവ് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം.
ആധുനിക അന്വേഷണ രീതികൾ ആവശ്യമാണെങ്കിലും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലായെന്നും ബെഞ്ച് പറഞ്ഞു. നിർബന്ധിച്ചുള്ളതോ സമ്മതമില്ലാത്തതോ ആയ നുണപരിശോധന നിയമത്തിൽ അനുവദനീയമല്ല. സമ്മതമില്ലാതെ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് തെളിവായി സ്വീകരിക്കാനുമാവില്ലയെന്നും കോടതി നിരീക്ഷിച്ചു. ചില സാഹചര്യങ്ങളിൽ പ്രതികൾ സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയമാകാറുണ്ട്, അപ്പോൾ പരിശോധന നടത്താവുന്നതാണ്. നുണപരിശോധനാ അപേക്ഷകൾ വരുമ്പോൾ ബന്ധപ്പെട്ട കോടതികൾ ഇക്കാര്യങ്ങൾ പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
Content: Accused should not be forced to undergo a lie detector test: Supreme Court






