കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികളുമായി ബന്ധപ്പെട്ട് വിചാരണ കോടതിയെയും ജഡ്ജിക്കുമെതിരെയും ഗുരുതര വിമർശനങ്ങൾ ഉയർത്തുന്ന നിയമോപദേശം പുറത്തുവന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പുകളും നിയമോപദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ വിചാരണ കോടതി ജഡ്ജി സംശയനിഴലിലാണെന്നും, അത്തരം സാഹചര്യത്തിൽ ജഡ്ജിക്ക് വിധി പറയാനുള്ള അവകാശം ഇല്ലെന്നും നിയമോപദേശത്തിൽ വ്യക്തമാക്കുന്നു. നടൻ ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകൾ സമർപ്പിച്ചിട്ടും അവയെല്ലാം പക്ഷപാതപരമായി കോടതി തള്ളിയതായും രേഖപ്പെടുത്തിയിട്ടുണ്ട്.
കോടതി വിവേചനപരമായ സമീപനമാണ് സ്വീകരിച്ചതെന്നും, തെളിവുകൾ വിലയിരുത്തുന്നതിൽ രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്നും നിയമോപദേശം ആരോപിക്കുന്നു. ഒന്നുമുതൽ ആറ് വരെ പ്രതികൾക്കെതിരെ അംഗീകരിച്ച തെളിവുകൾ ദിലീപിനെതിരെ അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.
തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതായി കണ്ടെത്തിയ ദിലീപിന്റെ അഭിഭാഷകർക്ക് കേസ് തുടരാൻ അനുമതി നൽകിയതായും, അവരുടെ പ്രവർത്തനങ്ങളെ അനുകൂലിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ വിധിയിൽ ഉൾപ്പെടുത്തിയതായും നിയമോപദേശത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ സർക്കാർ അടുത്ത ആഴ്ചക്കുള്ളിൽ അപ്പീൽ നൽകുമെന്ന് സൂചനയുണ്ട്.



