ഇസ്ലാമാബാദ്: പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമൂസ് കടലിടുക്ക് അടച്ചതിനാൽ പാകിസ്ഥാനിൽ ഇന്ധന പ്രതിസന്ധി. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി വർക്ക് ഫ്രം ഹോം നയം പരീക്ഷിക്കാൻ ഒരുങ്ങുകയാണ് പാക് സർക്കാർ. ലോകത്തിലെ പ്രധാന എണ്ണ വിതരണ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനിശ്ചിതകാലത്തേക്ക് തടയപ്പെട്ടതിനെ തുടർന്ന് ഇന്ധന വിതരണത്തിന്റെ കാര്യത്തിൽ കടുത്ത ആശങ്ക ഉയർന്ന സാഹചര്യത്തിലാണ് പാക് സർക്കാരിന്റെ ഈ നീക്കം.
ആഭ്യന്തര പെട്രോളിയം വിതരണം തടസ്സങ്ങളില്ലാതെ നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ഈ തീരുമാനം, രാജ്യത്തെ ഇന്ധന ഉപയോഗം കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണെന്ന് പാകിസ്താൻ കണക്ട് റിപ്പോർട്ട് ചെയ്തു. നിലവിൽ ഇപ്പോൾ രാജ്യത്ത് ഏകദേശം നാല് ആഴ്ചത്തേക്ക് ആവശ്യമായ പെട്രോൾ, ഡീസൽ ശേഖരമുണ്ടെന്നും അതിനാൽ ഉടനടി ഒരു ക്ഷാമം നേരിടില്ലെന്നുമാണ് സർക്കാർ പറയുന്നത്. എങ്കിലും അന്താരാഷ്ട്ര ഷിപ്പിങ് റൂട്ടുകളിൽ തടസ്സം തുടർന്നാൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾക്കായുള്ള പദ്ധതി സർക്കാർ തയ്യാറാക്കി വരികയാണ്.




