ചെന്നൈ: പ്രണയ വിവാഹത്തെച്ചൊല്ലിയുള്ള കുടുംബ തർക്ക൦. തർക്കത്തെ തുടർന്നുണ്ടായ തട്ടിക്കൊണ്ടുപോകലിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എം. ജയറാമിനെ തമിഴ്നാട്ടിൽ കസ്റ്റഡിയിലെടുത്തു. മദ്രാസ് ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നായിരുന്നു കസ്റ്റഡി. പുരട്ചി ഭാരതം പാർട്ടിയുടെ നേതാവും എംഎൽഎയുമായ പൂവൈ ജഗൻ മൂർത്തിയോട് അന്വേഷണത്തിനായി പൊലീസിന് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
എംഎൽഎയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ജഡ്ജി രൂക്ഷമായ വിമർശനമുന്നയിച്ചു. നിങ്ങൾ എന്തിനാണ് പൊലീസ് അന്വേഷണത്തെ ഭയപ്പെടുന്നത്? ഒരു എംഎൽഎ മാതൃകയാകണമെന്നും കോടതി പറഞ്ഞു. പാർട്ടി കേഡർമാരുടെ അകമ്പടിയോടെയല്ലാതെ ജഗൻ മൂർത്തി ഹാജരാകണമെന്ന് ജഡ്ജി മുന്നറിയിപ്പ് നൽകി. രാഷ്ട്രീയ നേതാക്കൾ നിയമത്തിൽ നിന്ന് രക്ഷപ്പെടാൻ അവരുടെ സ്വാധീനം ദുരുപയോഗം ചെയ്യരുതെന്നും കോടതി പറഞ്ഞു.
തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ നിന്ന് എംഎൽഎയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോൾ അനുയായികൾ നിയമപാലകരെ തടഞ്ഞുവെന്ന പൊലീസ് വാദം കോടതി ശ്രദ്ധിച്ചു. മുൻകൂർ ജാമ്യാപേക്ഷ ഇപ്പോഴും പരിഗണനയിലാണെങ്കിലും അന്വേഷണവുമായുള്ള അദ്ദേഹത്തിന്റെ സഹകരണം വിലയിരുത്തി തീരുമാനമെടുക്കുമെന്ന് കോടതി സൂചിപ്പിച്ചു.






