ഇടുക്കി: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ 14 കുടുംബങ്ങൾക്ക് കൂടി സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഓരോ കുടുംബത്തിനും 10 ലക്ഷം രൂപ വീതം അനുവദിക്കും.
നഷ്ടപരിഹാര പാക്കേജിൽ ഉൾപ്പെടാതെ പോയതിനെ തുടർന്ന് ദുരന്തബാധിതർ ഒരുമാസത്തോളമായി സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന സർക്കാർ ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ ഒമ്പത് വീടുകൾ പൂർണമായി തകർന്നിരുന്നു. ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മണ്ണ് നീക്കം ചെയ്തതാണ് മണ്ണിടിച്ചിലിന് കാരണമായതെന്നാണ് ദുരന്തബാധിതരുടെ ആരോപണം.
വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക നൽകണമെന്ന് സർക്കാർ നിർമാണ കമ്പനിക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങിയത്.
നഷ്ടപരിഹാരം പ്രഖ്യാപിച്ചതോടെ മാസങ്ങളായി തുടരുന്ന ദുരിതത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബങ്ങൾ.












