ന്യൂഡൽഹി: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) വില വീണ്ടും വർധിപ്പിച്ച് കേന്ദ്ര സർക്കാർ. സെപ്തംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിലാണ് വില വർധന. ലിറ്ററിന് 6.28 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ എടിഎഫ് വിലയിൽ 5.46 ശതമാനം വർധനവാണ് ഉണ്ടായത്.
കഴിഞ്ഞ മാസവും വിമാന ഇന്ധനവിലയിൽ ഏകദേശം അഞ്ച് രൂപയുടെ വർധന വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറിലും നിരക്ക് വീണ്ടും ഉയർത്തിയത്.
ഇന്ധനവില വർധന വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. വിമാന കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനത്തോളം ഇന്ധനത്തിനായാണ് ചെലവാകുന്നത്. അതിനാൽ എടിഎഫ് വില വർധന വിമാന ടിക്കറ്റ് നിരക്കിലും പ്രതിഫലിക്കാൻ സാധ്യതയുണ്ട്.
പ്രത്യേകിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വിമാനയാത്ര നടത്തുന്നവർക്ക് വില വർധനയുടെ പ്രഭാവം അനുഭവപ്പെടാനിടയുണ്ട്. ആഭ്യന്തര വിമാന സർവീസുകളിലായിരിക്കും നിരക്ക് വർധന ആദ്യം പ്രതിഫലിക്കുകയെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, സെപ്തംബർ ഒന്നുമുതൽ ചില നഗരങ്ങളിൽ പാചക വാതക വിലയിലും 11 രൂപ വരെ വർധനയുണ്ടായതായി എണ്ണക്കമ്പനികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന ഇന്ധനവിലയും ഉയർത്തിയത്.



