പാലക്കാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പ്രസ്താവനയിൽ പ്രതികരണവുമായി മന്ത്രി കെ.എ. തുളസി. എല്ലാവരെയും ചേർത്തുപിടിക്കുന്നതാണ് സർക്കാരിന്റെ നയമെന്ന് മന്ത്രി പറഞ്ഞു. സ്ത്രീയും പുരുഷനും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണെന്നും ഒന്നിനെ മറ്റൊന്നിൽനിന്ന് മാറ്റിനിർത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകളെയും പെൺകുട്ടികളെയും പൊതുധാരയിലേക്ക് കൊണ്ടുവരിക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് തുളസി പറഞ്ഞു. സ്ത്രീകൾക്കായി പ്രിയദർശിനി പദ്ധതി ഉൾപ്പെടെയുള്ള വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കാന്തപുരത്തിന്റെ പ്രസ്താവന തള്ളിക്കളയേണ്ടതല്ലേയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, തന്റെ അഭിപ്രായം വ്യക്തമാക്കിയതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനും സ്ത്രീകളും പുരുഷന്മാരും എൽജിബിടിക്യു വിഭാഗവും ആവശ്യമാണ്. എല്ലാവരെയും ചേർത്തുപിടിക്കുകയാണ് സർക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.
കാന്തപുരത്തിന്റേത് പിന്തിരിപ്പൻ നിലപാടാണോ എന്ന ചോദ്യത്തിന് സർക്കാരിന്റേത് പുരോഗമനപരമായ നയമാണെന്നായിരുന്നു തുളസിയുടെ മറുപടി. സ്ത്രീകൾക്കും പെൺകുട്ടികൾക്കും പ്രത്യേക പരിഗണന നൽകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഉന്നത സ്ഥാനത്തിരിക്കുന്നവർ സ്ത്രീ വിരുദ്ധ പ്രസ്താവനകൾ നടത്തിയാൽ അത് മറ്റുള്ളവർ ഏറ്റെടുക്കാനുള്ള സാധ്യതയില്ലേയെന്നും സർക്കാർ കേസെടുത്ത് മാതൃകയാക്കേണ്ടതല്ലേയെന്നും മാധ്യമപ്രവർത്തകർ ചോദിച്ചു. കാന്തപുരത്തിനെതിരെ കേസെടുക്കേണ്ടത് തന്റെ വകുപ്പിന്റെ പരിധിയിൽ വരുന്നതല്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നാലെയാണ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ പ്രസ്താവന നടത്തിയത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പ്രസ്താവനയ്‌ക്കെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ ഇടതുസംഘടനകൾ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. പ്രസ്താവന സ്ത്രീവിരുദ്ധവും കാലഘട്ടത്തിന് നിരക്കാത്തതുമാണെന്ന് ഡിവൈഎഫ്ഐയും പ്രതികരിച്ചു.
വിവാദം തുടരുന്നതിനിടെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കാന്തപുരം. സ്ത്രീകൾ പൊതുരംഗത്ത് ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നതടക്കമുള്ള പരാമർശങ്ങളും അദ്ദേഹം നടത്തിയിരുന്നു. ഇതിനെതിരെ വിവിധ മേഖലകളിൽനിന്ന് വ്യാപക വിമർശനമാണ് ഉയർന്നത്.











