കണ്ണൂർ ∙ ഗൂഗിൾ പേയിലൂടെയും അശ്ലീലം അയയ്ക്കാൻ പറ്റുമെന്ന് പഠിപ്പിച്ചത് രാഹുൽ മാങ്കൂട്ടത്തിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ. പയ്യാമ്പലത്ത് ചടയൻ ഗോവിന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.ഡി. സതീശനും ഷാഫി പറമ്പിലും നടത്തുന്ന കൊള്ളരുതായ്മയെല്ലാം രാഹുലിന്റെ മൊബൈൽ ഫോണിലുണ്ട്, ഗർഭഛിദ്രം നടത്താൻ ബെംഗളൂരുവിൽ പോയ ആളാണ് രാഹുൽ. ഇത്ര തൊലിക്കട്ടി തിരുവനന്തപുരം മൃഗശാലയിലെ കണ്ടാമൃഗത്തിന് പോലും ഇല്ലെന്നും ജയരാജൻ പറഞ്ഞു.
‘രാഹുൽ മാങ്കൂട്ടത്തിൽ പീഡിപ്പിച്ച സ്ത്രീകൾ കോൺഗ്രസ് കുടുംബത്തിലുള്ളവരാണ്. ഒന്നുകിൽ മുൻ എംപിയുടെ വീട്ടിലുള്ള ആൾ. അല്ലെങ്കിൽ കെപിസിസി മെംബറുടെ വീട്ടിലുള്ള ആൾ.’’–ജയരാജൻ പറഞ്ഞു.
പൊലീസ് മർദനം ഒരു കാലത്തും നടക്കാൻ പാടില്ലാത്തതാണ്. എൽഡിഎഫ് ഭരിക്കുമ്പോൾ പൊലീസിനു ജനകീയ മുഖമാണ് നൽകാൻ ശ്രമിക്കുന്നത്. അതാണ് ജനമൈത്രി പൊലീസ്. പൊലീസിൽ മഹാഭൂരിപക്ഷവും നൻമയുടെ മുഖമാണ്. കമ്യൂണിസ്റ്റുകാർ ഭരിച്ചതുകൊണ്ടാണ് അത്തരം മുഖമുണ്ടായത്. പൊലീസുകാർ സർക്കാർ വിരുദ്ധ നിലപാട് സ്വീകരിക്കുന്നുണ്ട്. അതിനെ സിപിഎം അപലപിക്കുന്നു. 114 പൊലീസുകാരെ എൽഡിഎഫ് സർക്കാർ സർവീസിൽ നിന്ന് നീക്കം ചെയ്തു. ഇപ്പോഴത്തെ സംഭവത്തിലും അന്വേഷണം നടത്തി തുടർ നടപടികളുണ്ടാകും. ചടയൻ ഗോവിന്ദന്റെ കാലത്തുണ്ടായ പൊലീസ് വേട്ടയേക്കാൾ വലിയ വേട്ടയാണ് ഇപ്പോൾ വലതുപക്ഷ മാധ്യമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






