തൃശ്ശൂർ: അവധിക്കാലത്ത് സൂക്ഷ്മ ജീവികളെ നിരീക്ഷിക്കുന്നത് മുതൽ പാചകം വരെ സ്വന്തമായി ചെയ്ത് മികവ് തെളിയിക്കുകയാണ് അന്നനാട്ടിലെ ബാലവേദി ക്യാമ്പിലെ കുട്ടികൾ. അന്നനാട് ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വായന കളരി അവധിക്കാല ക്യാമ്പിലാണ് ഇത്തരം വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയത്.
വർഷങ്ങളായി വായനശാലയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പുകൾ നടന്നു വരാറുണ്ട്. കലാ പരിശീലനം ആണ് മുഖ്യമായും ക്യാമ്പുകളുടെ ലക്ഷ്യം. എന്നാൽ ഇത്തവണ ലൈബ്രറി കൗൺസിൽ വായനശാലയിലെ ബാലവേദി മെന്റർമാർക്ക് നൽകിയ പരിശീലനവും കൂടിയാണ് ക്യാമ്പിനെ കുറച്ചുകൂടി വ്യത്യസ്തമാക്കുവാൻ ബാലവേദിക്ക് ഭാരവാഹികൾക്കും മെന്റർമാർക്കും പ്രചോദനമായത്.
മൈക്കോസ്കോപ്പിലൂടെ സൂഷ്മ ജീവികളെ നിരീക്ഷിക്കുക, കണക്കിനെയും ആർട്ടിനെയും സംയോജിപ്പിച്ചുക്കൊണ്ടുള്ള ജ്യോമെട്രിക് ആർട്ട്, സർഗാത്മകമായ ആത്മാവിഷ്കാരങ്ങൾക്ക് അവസരം നല്ക്കുന്നതിനായി കവിതാലാപനം, കഥപറച്ചിൽ, പാട്ടുപാടൽ, ചിത്രം വര, കൗതുക വസ്തുനിർമ്മാണം എന്നിവയും ക്യാമ്പിന്റെ ഭാഗമായി. ഗാർഹിക ജോലികൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി, പാചകവും ക്യാമ്പിന്റെ ഭാഗമാവുകയും കുട്ടികൾ തന്നെ ഭക്ഷണം തയ്യാറാക്കുകയും അതിനാവശ്യമായ തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു.
ഷോർട്ട്ഫിലിം ഫെസ്റ്റിവൽ, യാത്രകൾ എല്ലാം ഉൾപ്പെടുത്തിയ ക്യാമ്പിൽ, പരിസരശുചീകരണം മുൻനിർത്തി ശ്രീഗാഥ ടി എം, അദ്വൈത് മുരളി, തേജസ് എം.യു എന്നിവരുടെ നേതൃത്വത്തിൽ 5 മിനുട്ട് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവും കുട്ടികൾ തയ്യാറാക്കി. കവിതകൾ അടുത്തറിയാനുള്ള സെക്ഷനിൽ കുട്ടികൾ തന്നെ കവിതകൾ എഴുതി അവതരിപ്പിച്ചത് കൗതുകമുണർത്തി.
ക്യാമ്പിന്റെ സമാപനസമ്മേളം ജില്ലാ ലൈബ്രറി കൗൺസിൽ പ്രതിനിധി അമൽ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പൂർണ്ണമായും കുട്ടികൾ സംഘാടനം ഏറ്റെടുത്ത ചടങ്ങിൽ തേജസ് എം. യു അധ്യക്ഷത വഹിച്ചു. ആദ്യ സ്വാഗതവും വേദ രവീന്ദ്രൻ നന്ദിയും പറഞ്ഞു. വായനശാല പ്രസിഡന്റ് പി ആർ ഭാസ്ക്കരൻ, ഏറ്റവും കൂടുതൽ പുസ്തകം വായിച്ച പ്രണവ് പി. നായറിന് പുരസ്കാരം സമ്മാനിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും ക്യാമ്പിലെ മികച്ച പ്രകടനം കാഴ്ച്ച വെച്ച ദ്രുപത് നും സമ്മാനങ്ങൾ നൽകി. രേഷ്മ രാമനാഥൻ , ജിനേഷ് എബ്രഹാം , അരുൺ രാജ്, ആതിര ഉദയൻ , എ.കെ നാരായണൻ തുടങ്ങിയവരാണ് ക്യാമ്പിനു നേതൃത്വം നൽകിയത്.




