ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. 35 പേർക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ ലക്കി മർവാത് ജില്ലയിലാണ് ചൊവ്വാഴ്ച സംഭവം നടന്നത്.
നൗറംഗ് ബസാറിലെ ഫട്ടക് ചൗക്കിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഓട്ടോറിക്ഷ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരും ഒരു സ്ത്രീയും ഉൾപ്പെടുന്നു. പരിക്കേറ്റവരെ സരായ് നൗറംഗിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ ചിലരെ കൂടുതൽ ചികിത്സയ്ക്കായി ബന്നുവിലെയും പെഷവാറിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി ആംബുലൻസുകളും പ്രത്യേക സംഘങ്ങളും സ്ഥലത്തേക്ക് അയച്ചതായി രക്ഷാസേന അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഇതിന് രണ്ട് ദിവസം മുൻപും സമാനമായ ആക്രമണം പാകിസ്ഥാനിൽ നടന്നിരുന്നു. ബന്നു ജില്ലയിലെ പൊലീസ് പോസ്റ്റിന് സമീപം സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയുണ്ടായ ചാവേർ ആക്രമണത്തിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ സമീപത്തെ വീടുകൾക്കും പൊലീസ് പോസ്റ്റ് കെട്ടിടത്തിനും വൻനാശനഷ്ടമുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച സൗത്ത് വസീറിസ്ഥാനിൽ സ്ഫോടകവസ്തുക്കൾ നിറച്ച വാഹനവുമായി ചെക്ക് പോസ്റ്റിലേക്ക് എത്തിയ തീവ്രവാദിയെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്ന് വാഹനം സമീപത്തെ കെട്ടിടത്തിൽ ഇടിച്ച് പൊട്ടിത്തെറിച്ചതിൽ ഏഴ് പേർക്ക് പരിക്കേറ്റു. നിരോധിത ഭീകരസംഘടനയായ തെഹ്‌രീക്-ഇ-താലിബാൻ മേഖലയിൽ ആക്രമണം ശക്തമാക്കിയതായാണ് പാകിസ്ഥാൻ സർക്കാരിന്റെ ആരോപണം.






