കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ രാമനാട്ടുകര സ്വദേശിയും ഭാര്യയും ചേർന്ന് ഏകദേശം ഒരു കോടി രൂപ നഷ്ടപ്പെട്ട കേസിലെ പ്രധാന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കാസർകോട് കുമ്പള അരീക്കാടി സ്വദേശിയായ അബ്ദുൽ റംഷീദിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പൊലീസ് കോടതി അനുമതിയോടെ കസ്റ്റഡിയിൽ എടുത്തത്.
വിവിധ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി പരാതിക്കാരനെ ബന്ധപ്പെടുകയും പ്രമുഖ ധനകാര്യ സ്ഥാപനത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റും മൊബൈൽ ആപ്പും ഉപയോഗിച്ച് ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ ഉയർന്ന ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്.
ഈ രീതിയിൽ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തതിൽ പ്രതി പ്രധാന കണ്ണിയായി പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തി. നേരത്തെ നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് ഇയാളുടെ പങ്ക് വ്യക്തമായത്. ഇതിനെ തുടർന്ന് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
പിന്നീട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രതിയെ ഇമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും, പരിശോധനയിൽ സ്വർണം കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളുടെ പങ്ക്, പണം കൈമാറ്റ ശൃംഖല, ഡിജിറ്റൽ തെളിവുകൾ, ബാങ്ക് അക്കൗണ്ടുകളുടെ ഉപയോഗം എന്നിവയെക്കുറിച്ചും അന്വേഷണം തുടരുകയാണ്.
അന്തർദേശീയ സൈബർ സാമ്പത്തിക തട്ടിപ്പ് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നതും, തട്ടിപ്പിലൂടെ ലഭിക്കുന്ന പണം സ്വർണക്കടത്ത്, ഹവാല ഇടപാടുകൾ, ക്രിപ്റ്റോ കറൻസി ട്രേഡിംഗ് തുടങ്ങിയവയ്ക്കായി ഉപയോഗിച്ചിട്ടുണ്ടോ എന്നതും പൊലീസ് പരിശോധിച്ചു വരികയാണ്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം തുടരുകയാണ്.




