ഹൈദരാബാദ്: തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ ഒരു കൃഷിയിടത്തിൽ നിന്ന് അരക്കിലോയോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവം ഉടമസ്ഥാവകാശ തർക്കത്തിലേക്ക് വഴിമാറി. മുൻ ഭൂവുടമയുടെ മകൻ പോലീസിൽ പരാതി നൽകിയതോടെ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ജൂൺ 24-ന് ആറേക്കർ വിസ്തൃതിയുള്ള കൃഷിയിടത്തിൽ കളപറിക്കുകയായിരുന്ന വനിതാ തൊഴിലാളികളാണ് മണ്ണിനടിയിൽ തിളങ്ങുന്ന ലോഹവസ്തുക്കൾ ശ്രദ്ധിച്ചത്. തുടർന്ന് കൂടുതൽ കുഴിച്ചപ്പോൾ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായാണ് വിവരം.
ഗ്രാമവാസികളുടെ കണക്കുപ്രകാരം ഏകദേശം 583.19 ഗ്രാം തൂക്കമുള്ള സ്വർണശേഖരമാണ് ലഭിച്ചത്. എന്നാൽ, ഇതിന്റെ തൂക്കമോ മൂല്യമോ അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കണ്ടെത്തിയ ആഭരണങ്ങൾ തൊഴിലാളികൾ ഭൂവുടമയ്ക്ക് കൈമാറിയതായാണ് വിവരം.
ഇതിനിടെയാണ് അഞ്ച് വർഷം മുമ്പ് ഈ ഭൂമി തങ്ങളുടെ കുടുംബം വിറ്റതാണെന്നും, സ്വർണാഭരണങ്ങൾ കണ്ടെത്തിയ വിവരം അറിയിക്കാതെയും പങ്ക് നൽകാതെയും ഇപ്പോഴത്തെ ഭൂവുടമയും തൊഴിലാളികളും അവ കൈവശപ്പെടുത്തിയെന്നും ആരോപിച്ച് മുൻ ഭൂവുടമയുടെ മകൻ പോലീസിൽ പരാതി നൽകിയത്.
പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആഭരണങ്ങൾ എങ്ങനെ കണ്ടെത്തിയെന്നതും അവയുടെ നിയമപരമായ അവകാശി ആരാണെന്നതും പരിശോധിച്ചുവരികയാണ്.
അതേസമയം, കണ്ടെത്തിയ സ്വർണാഭരണങ്ങൾ പുരാവസ്തു മൂല്യമുള്ളതാണോ അതോ പുതിയ കാലത്തെ ആഭരണങ്ങളാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ചരിത്രപരമോ പുരാവസ്തുപരമോ ആയ പ്രാധാന്യമുള്ളവയാണെന്ന് കണ്ടെത്തിയാൽ അവ പുരാവസ്തു വകുപ്പ് ഏറ്റെടുക്കാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംഭവവാർത്ത പ്രചരിച്ചതോടെ കൃഷിയിടം കാണാൻ വലിയ ജനക്കൂട്ടമാണ് പ്രദേശത്തേക്ക് എത്തുന്നത്.






