ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ നടപ്പാക്കിയ പുതിയ ടെൻഡർ രീതികൾ സംസ്ഥാന ഖജനാവിന് വലിയ നേട്ടം നൽകുന്നതായി റിപ്പോർട്ട്. ചെറിയ പൊതുമരാമത്ത് ജോലികൾ പോലും ഓപ്പൺ ടെൻഡർ വഴി നടത്തുന്നതാണ് ചെലവ് കുറയാൻ പ്രധാന കാരണമായി പറയുന്നത്.
പൊതുമരാമത്ത് പദ്ധതികളിൽ അഴിമതിയും കമ്മീഷൻ ഇടപാടുകളും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ സ്വീകരിച്ച ഈ നയം, കരാറുകാർക്കിടയിൽ മത്സരാധിഷ്ഠിതമായ അന്തരീക്ഷം സൃഷ്ടിച്ചതായി അധികൃതർ പറയുന്നു.
മുൻകാലങ്ങളിൽ നിയന്ത്രിത ടെൻഡറുകളിലൂടെയും മുൻകൂട്ടി നിശ്ചയിച്ച കരാറുകളിലൂടെയും പദ്ധതികൾ നൽകിയിരുന്നതിന് പകരം ഇപ്പോൾ തുറന്ന ടെൻഡറിംഗ് സംവിധാനം നടപ്പിലാക്കിയതോടെ സർക്കാർ നിശ്ചയിച്ച തുകയേക്കാൾ 25 മുതൽ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കരാറുകൾ ലഭിക്കുന്നത്.
ചെന്നൈ കോർപ്പറേഷനിലെ അമ്പത്തൂർ മേഖലയിൽ 25 ലക്ഷം രൂപയുടെ റോഡ് പുനരുദ്ധാരണ പദ്ധതി 17 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിലൂടെ ഒരു പദ്ധതിയിൽ തന്നെ ഏകദേശം ഒൻപത് ലക്ഷം രൂപയുടെ ലാഭം സർക്കാരിന് ലഭിച്ചതായും പറയുന്നു. ഷോളിംഗനല്ലൂർ ഉൾപ്പെടെയുള്ള മേഖലകളിൽ 36 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് കരാറുകൾ ലഭിച്ചതെന്ന് വിവരമുണ്ട്.
മുൻകാലങ്ങളിൽ പദ്ധതിത്തുകയുടെ അധിക ശതമാനം ചേർത്ത് കരാറുകൾ നൽകിയിരുന്നതായി ആരോപണമുണ്ട്. എന്നാൽ ഇപ്പോൾ കമ്മീഷൻ സംസ്കാരം അവസാനിച്ചതോടെ കുറഞ്ഞ നിരക്കിൽ ടെൻഡറുകൾ ലഭിക്കുന്നതായി കരാറുകാർ പറയുന്നു. രാഷ്ട്രീയ ഇടപെടലുകളോ ഉദ്യോഗസ്ഥ അഴിമതിയോ ഇല്ലാത്തതിനാൽ കുറഞ്ഞ നിരക്കിൽ കരാർ നൽകാൻ സാധിക്കുന്നുവെന്ന് കരാറുകാരുടെ സംഘടനാ പ്രതിനിധികൾ വ്യക്തമാക്കുന്നു. എങ്കിലും കുറഞ്ഞ നിരക്കിൽ കരാർ നൽകുന്നത് നിർമ്മാണ ഗുണനിലവാരത്തെ ബാധിക്കുമോ എന്നത് സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളിയാണെന്നും വിലയിരുത്തപ്പെടുന്നു.




