കൊച്ചി: തുറമുഖ പ്രദേശത്തെ റെയിൽപാതയിൽ നിന്ന് പാളങ്ങൾ മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ എറണാകുളം സൗത്ത് ആർപിഎഫിന്റെ പിടിയിലായി. വൈപ്പിൻ മുള്ളയ്ക്കൽ വീട്ടിൽ പി.കെ. അഫ്സൽ (52), മട്ടാഞ്ചേരി പഴയ വീട്ടിൽ പി.ഐ. താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, ട്രെയിൻ സർവീസ് ഇല്ലാത്ത ഐലൻഡ് റെയിൽപാതയിൽ നിന്ന് ഏകദേശം അര കിലോമീറ്ററോളം പാളങ്ങൾ മുറിച്ച് മാറ്റിയതായാണ് കണ്ടെത്തൽ. മോഷ്ടിച്ച പാളങ്ങൾ കഷണങ്ങളാക്കി ആക്രിക്കട വഴി വിറ്റഴിക്കാൻ ശ്രമിച്ചതായി ആർപിഎഫ് അറിയിച്ചു.
തിങ്കളാഴ്ച രാത്രി ആലുവ മാർക്കറ്റിന് സമീപത്ത് നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിൽ മോഷ്ടിച്ച പാളങ്ങളുടെ ഏകദേശം 400 കഷണങ്ങൾ കണ്ടെത്തി. ഇവ കടത്താൻ ഉപയോഗിച്ച ലോറിയും ഗ്യാസ് കട്ടറും പൊലീസ് പിടിച്ചെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ആർപിഎഫ് അറിയിച്ചു.





